ADVERTISEMENT

പത്തനംതിട്ട ∙ മാർത്തോമ്മാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത (103) കാലം ചെയ്തു. കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ പുലർച്ചെ 1.15നായിരുന്നു അന്ത്യം. ഭൗതിക ശരീരം തിരുവല്ല അലക്സാണ്ടർ മാർത്തോമ്മാ സ്മാരക ഹാളിലേക്കു മാറ്റി. കബറടക്കം നാളെ. 

ശാരീരിക ക്ഷീണത്തെ തുടർന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഇന്നലെയാണ് ആശുപത്രി വിട്ടത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമായിരുന്നു അദ്ദേഹം. 2018ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. ക്രൈസ്തവസഭാ ആചാര്യന്‍മാരില്‍ ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെയാൾ കൂടിയാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത.

കുമ്പനാട് വട്ടക്കോട്ടാൽ അടങ്ങപ്പുറത്ത് കലമണ്ണിൽ കെ.ഇ. ഉമ്മൻ കശീശയുടെയും കാർത്തികപ്പള്ളി കളയ്ക്കാട്ട് നടുക്കേവീട്ടിൽ ശോശാമ്മയുടെയും പുത്രനായി 1918 ഏപ്രിൽ 27ന് ജനിച്ച തിരുമേനിയുടെ ആദ്യനാമം ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നു. 1922 മുതൽ 26 വരെ മാരാമൺ പള്ളി വക സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. 1926 മുതൽ 1930 വരെ മാരാമൺ മിഡിൽ സ്കൂളിലും 1931 മുതൽ 32 വരെ കോഴഞ്ചേരി ഹൈസ്ക്കൂളിലും 1932 മുതൽ 33 വരെ ഇരവിപേരൂർ സെന്റ് ജോൺസ് ഹൈസ്ക്കൂളിലും പഠനം. 1933 മുതൽ 39 വരെ ആലുവ യുസി കോളജ് വിദ്യാർഥി. ഇതിനിടെ 1936ൽ മാതാവിന്റെ വേർപാട്. 1940ൽ ആണ് അങ്കോല ആശ്രമത്തിലെ അംഗമായി എത്തുന്നത്. 47 വരെ അവിടെ തുടർന്നു. 1943ൽ ബെംഗളൂരു യുണൈറ്റഡ് തിയോളജിക്കൽ കോളജിൽ വൈദിക പഠനം. 

മാതൃ ഇടവകയായ ഇരവിപേരൂർ മാർത്തോമ്മാ പള്ളിയിൽ 1944ലെ പുതുവർഷ ദിനത്തിൽ ശെമ്മാശപ്പട്ടവും അതേ വർഷം ജൂൺ മൂന്നിനു വൈദികനുമായി. 1944ൽ ബെംഗളൂരു ഇടവക വികാരി. 1948ൽ കൊട്ടാരക്കര, മൈലം, പട്ടമല ഇടവകകളുടെ വികാരി. 1949ൽ തിരുവനന്തപുരം വികാരി, 1951 മാങ്ങാനം പള്ളി വികാരി. 1953 മേയ് 20ന് റമ്പാൻ സ്ഥാനവും 23ന് എപ്പിസ്കോപ്പ സ്ഥാനവും ലഭിച്ചു. 1953ൽ ഡോ. അലക്സാണ്ടർ മാർത്തോമ്മാ, തോമസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പൊലീത്ത എന്നിവരോടൊപ്പമായിരുന്നു ഇവരിലെ ഇളയവനായ ക്രിസോസ്റ്റം എപ്പിസ്കോപ്പയായി അവരോധിക്കപ്പെടുന്നത്.

1953–54 കാലത്ത് കാന്റർബറി സെന്റ് അഗസ്റ്റിൻ കോളജിൽ ഉപരിപഠനം. 1954ൽ കോട്ടയം– കുന്നംകുളം ഭദ്രാസനാധിപനായി. 1954 മുതൽ 63 വരെ കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പൽ പദവി വഹിച്ചു. 1954ൽ അഖിലലോക സഭാ കൗൺസിൽ ഇവാൻസ്റ്റൻ സമ്മേളനത്തിൽ മാർത്തോമ്മാ സഭയുടെ പ്രതിനിധിയായി. 1962ൽ നടന്ന ചരിത്രപ്രസിദ്ധമായ രണ്ടാം വത്തിക്കാൻ സമ്മേളനത്തിലെ ഔദ്യോഗിക നിരീക്ഷകൻ. 1963ൽ മിഷനറി ബിഷപ്. 1968ൽ അടൂർ–കൊട്ടാരക്കര ഭദ്രാസനാധിപനായി. 1968ൽ അഖിലലോക സഭാ കൗൺസിൽ ഉപ്സാല സമ്മേളനത്തിൽ മാർത്തോമ്മാ സഭാ പ്രതിനിധി. 1975ൽ വീണ്ടും മിഷനറി ബിഷപ്.

1978 മേയ് മാസം സഫ്രഗൻ മെത്രാപ്പൊലീത്താ പദവിലേക്ക് ഉയർത്തപ്പെട്ടു. 1980ൽ തിരുവനന്തപുരം–കൊല്ലം ഭദ്രാസനാധ്യക്ഷനായി. 1990ൽ റാന്നി– നിലയ്ക്കൽ, വടക്കേ അമേരിക്ക ഭദ്രാസന ബിഷപ്. 1997 ഓഗസ്റ്റ് ചെങ്ങന്നൂർ– തുമ്പമൺ ഭദ്രാസനാധ്യക്ഷൻ. 1999 മാർച്ച് 15 ഒഫിഷിയേറ്റിങ് മെത്രാപ്പൊലീത്തയായി. 1999 ഒക്ടോബർ 23ന് സഭയുടെ പരമാധ്യക്ഷനായ മാർത്തോമാ മെത്രാപ്പോലീത്തയുമായി. 2007 ഒക്ടോബർ ഒന്നിന് സ്ഥാനമൊഴിഞ്ഞു. കേരളത്തിന്‍റെ ആത്മീയ–സാമൂഹിക മണ്ഡലത്തില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന, ദൈവത്തിന്‍റെ സ്വര്‍ണനാവിനുടമ എന്നറിയപ്പെടുന്ന വ്യക്തി കൂടിയായിരുന്നു ക്രിസോസ്റ്റം.

മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത നിരവധി സവിശേഷതകള്‍ ജീവിതത്തോടു ചേര്‍ത്തുവച്ചയാൾ കൂടിയായിരുന്നു വലിയ മെത്രാപ്പോലീത്ത. ആത്മീയ ജീവിതത്തിന്‍റെ ആഴവും പരപ്പും തലമുറകളെ നര്‍മം ചാലിച്ച്  പഠിപ്പിച്ച ചിരിയുടെ വലിയ ഇടയനായിരുന്നു അദ്ദേഹം. ജനമനസ്സുകളിൽ എന്നും നിറഞ്ഞുനില്‍ക്കുന്ന ആത്മീയ പ്രഭാഷകൻ. ഒരിക്കല്‍ കേട്ടവരെയും അടുത്തറിഞ്ഞവരെയും വീണ്ടും അടുക്കലെത്താന്‍ പ്രേരിപ്പിക്കുന്നയാള്‍. 

മാരാമൺ കൺവൻഷന്റെ 125 വർഷത്തെ ചരിത്രത്തിൽ 95 ലധികം  കൺവൻഷനുകളിൽ ക്രിസോസ്‌റ്റം വലിയ മെത്രാപ്പൊലീത്തയുടെ സാന്നിധ്യമുണ്ടായി. 1954 മുതൽ 2018 വരെ തുടർച്ചയായി 65 മാരാമണ്‍ കൺവൻഷനുകളിൽ പ്രസംഗകനായി. എട്ട് മാരാമൺ കൺവൻഷനുകൾ ഉദ്ഘാടനം ചെയ്തു. 2007 ഒക്ടോബർ ഒന്നിന് ഭരണച്ചുമതല ഒഴിഞ്ഞെങ്കിലും തുടർന്നു വലിയ മെത്രാപ്പൊലീത്ത സ്ഥാനത്ത് സഭയ്ക്കുള്ളിലും പുറത്തും മാർ ക്രിസോസ്റ്റം നിറഞ്ഞു നിന്നു.

രണ്ട് വര്‍ഷത്തിലധികമായി കുമ്പനാട് ഫെലോഷിപ് ആശുപത്രിയിലെ പ്രത്യേക മുറിയിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. അഞ്ചു സഹോദരങ്ങളുണ്ട്. ഒരു നൂറ്റാണ്ടിലധികം നീണ്ട ജീവിതത്തില്‍ നിന്നുളള വലിയ മെത്രാപ്പോലീത്തയുടെ വിടവാങ്ങല്‍ ഒരു നിർമല ജീവിതത്തിന്റെ പരിസമാപ്തികൂടിയാണ്.

English Summary: The senior metropolitan of Mar Thoma church Philipose Mar Chrysostom Mar Thoma passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com