മാർ ക്രിസോസ്റ്റം: വേദികളുടെ തോഴൻ, യാത്രാപ്രിയൻ
Mail This Article
തിരുവല്ല ∙ എല്ലാവർക്കും എപ്പോഴും പ്രിയപ്പെട്ടവനായ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത വേദികൾക്കെന്നും പ്രിയപ്പെട്ടവനായിരുന്നു. പ്രഭാഷണത്തെ പ്രസാദമാർന്ന സർഗാത്മക കർമമായി ആവിഷ്കരിച്ചിരുന്ന അദ്ദേഹം പ്രസംഗവേദികളിൽ ഫലിതങ്ങളുടെയും ആശയങ്ങളുടെയും സ്ഫോടനങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരുന്നു.
ദിവസം ഏഴു വേദികളിൽ വരെ പ്രധാന പ്രസംഗകന്റെ റോളിൽ തിളങ്ങിയിരുന്ന അദ്ദേഹം ഉദ്ഘാടകനായും അധ്യക്ഷനായും മുഖ്യപ്രഭാഷകനായും അനുഗ്രഹപ്രഭാഷകനായും വാക്കുകൾകൊണ്ട് കേൾവിക്കാരുടെ ഹൃദയം കവർന്നു. പങ്കെടുക്കുന്നവർ പത്തായാലും പതിനായിരമായാലും വേദികൾ മാർ ക്രിസോസ്റ്റത്തിന് ഒരുപോലെയാണ്.
പലദിവസവും ശരാശരി 400 കിലോമീറ്റർ യാത്ര ചെയ്യാറുണ്ടെന്ന് തിരുമേനിയെ അടുത്തറിയുന്നവർ സാക്ഷ്യപ്പെടുത്തുന്നു. ദൈവം സംസാരിക്കുന്ന വഴികളിലൊന്നാിരുന്നു മാർ ക്രിസോസ്റ്റം. മനുഷ്യന്റെ നിസ്സാരങ്ങളായ അഹന്തകളെയും വലിയ സംശയങ്ങളെയും എല്ലാം ഒപ്പം നടന്ന് ചിരിപ്പിച്ചുകൊണ്ടു പരിഹരിച്ചിരുന്ന മാർ ക്രിസോസ്റ്റം ഇനി ദീപ്തമായ ഓർമ.
English Summary: Remembering Dr. Philipose Mar Chrysostom