ലോക്ഡൗൺ നിർദേശങ്ങൾ പുതുക്കി; റസ്റ്ററന്റുകൾ രാവിലെ 7 മുതൽ രാത്രി 7.30വരെ
Mail This Article
തിരുവനന്തപുരം∙ ലോക്ഡൗൺ നിർദേശങ്ങൾ പുതുക്കി ഉത്തരവിറങ്ങി. റസ്റ്ററന്‍റുകൾക്ക് രാവിലെ 7 മണി മുതൽ രാത്രി 7.30വരെ പ്രവർത്തിക്കാം. പാഴ്സലും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. സെബിയുടെ അംഗീകാരമുള്ള ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ധനകാര്യ സേവന സ്ഥാപനങ്ങൾ, കാപിറ്റൽ ആൻഡ് ഡെബ്റ്റ് മാർക്കറ്റ് സർവീസുകൾക്കും കോപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികൾക്കും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം.
രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ആശുപത്രിയിൽനിന്ന് നൽകുന്ന രേഖകൾ കാണിച്ചാൽ യാത്ര ചെയ്യാം. അഭിഭാഷകർക്കും ക്ലാർക്കുമാർക്കും നേരിട്ട് ഹാജരാകേണ്ട ഔദ്യോഗിക ആവശ്യങ്ങൾക്ക് യാത്ര ചെയ്യാം. ഭക്ഷണ, മെഡിക്കൽ വസ്തുക്കൾ പാക്കു ചെയ്യുന്ന വ്യവസായ യൂണിറ്റുകൾക്കും വിദേശത്തേക്കു സാധനങ്ങൾ അയയ്ക്കുന്ന യൂണിറ്റുകൾക്കും പ്രവർത്തിക്കാം.
ട്രാന്‍സ്പോർട്ട് വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, ഡയറി ഡവലപ്മെന്റ് വകുപ്പ്, നോർക്ക എന്നീ വകുപ്പുകളെ ലോക്ഡൗണിൽനിന്ന് ഒഴിവാക്കി. പെട്രോനെറ്റ്, എൽഎൻജി സപ്ലൈ, വിസ കോൺസുലർ സർവീസ്–ഏജൻസികൾ, റീജനൽ പാസ്പോർട്ട് ഓഫിസ്, കസ്റ്റംസ് സർവീസ്, ഇഎസ്ഐ തുടങ്ങിയ കേന്ദ്രസർക്കാർ വകുപ്പുകളെയും ലോക്ഡൗണിൽനിന്ന് ഒഴിവാക്കി.
English Summary: Modifications for Kerala Lockdown Guidelines