ശ്വാസം കിട്ടാതെ പിടഞ്ഞ രോഗിയെ ബൈക്കിലിരുത്തി പാഞ്ഞു; രക്ഷകർ ഇവർ
Mail This Article
ആലപ്പുഴ∙ പുന്നപ്ര വടക്കുപഞ്ചായത്തിൽ ആരോഗ്യനില വഷളായ കോവിഡ് രോഗിയുടെ ജീവൻ രക്ഷിച്ചത് രേഖയുടെയും അശ്വിന്റെയും സമയോചിത ഇടപെടൽ. പുന്നപ്രയിലെ പോളിടെക്നിക് വനിത ഹോസ്റ്റൽ സിഎഫ്എൽടിസിൽ രാവിലെ പത്തോടെയാണ് സംഭവം.
രോഗികൾക്ക് ഭക്ഷണം കൊടുക്കാൻ എത്തിയതാണ് സന്നദ്ധപ്രവർത്തകരായ രേഖയും അശ്വിനും. ഭക്ഷണം നൽകുന്നതിനിടെ മൂന്നാം നിലയിലുള്ള രോഗി ശ്വാസംമുട്ടലിൽ പിടയുന്നതായി അവിടെയുള്ളവർ വന്നു പറഞ്ഞതിനെ തുടർന്ന് ഓടി ചെന്ന ഇവർ കണ്ടത് ശ്വസിക്കാൻ ബുദ്ധിമുട്ടി അവശനിലയിൽ കിടക്കുന്ന രോഗിയേയാണ്. പെട്ടെന്നു തന്നെ അടുത്തുള്ള ആശുപത്രിയിൽ വിളിച്ച് ആംബുലൻസ് എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും 10–15 മിനിട്ട് താമസമുണ്ടെന്നാണ് അറിയിച്ചത്.
തുടർന്ന് സമയം പാഴാക്കാതെ ഇരുവരും രോഗിയെ മറ്റുള്ളവരുടെ സഹായത്തോടെ താഴെയെത്തിച്ചു. ഇരുവരും പിപഇ കിറ്റ് ധരിച്ച് ബൈക്കിൽ കയറി അവർക്ക് ഇടയിൽ ആ രോഗിയെ ഇരുത്തി ആശുപത്രിയിൽ എത്തിച്ചു. ആംബുലൻസിനു കാക്കാതെ സ്വന്തം സുരക്ഷ പോലും നോക്കാതെയാണ് ഈ ചെറുപ്പക്കാരുടെ മാനുഷിക ഇടപെടൽ. ഉടനെതന്നെ അടുത്തുള്ള സഹകരണ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടര്ന്ന് ഐസിയു ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിച്ചു.
English Summary : Aswin and Rekha who helped to bring covid patient to hospital in bike