സുശീൽ കുമാർ മറഞ്ഞതെവിടെ; ഛത്രസാൽ സ്റ്റേഡിയത്തിലെ ചോരക്കറയിൽ പങ്കുണ്ടോ?
Mail This Article
ന്യൂഡൽഹി ∙ മോഡൽ ടൗണിലെ ഛത്രസാൽ സ്റ്റേഡിയമായിരുന്നു സുശീൽകുമാറിന്റെ ‘വീട്’. 14–ാം വയസിൽ ഗുസ്തി മോഹങ്ങളുമായി അവിടെ കാൽവച്ചതാണ് സുശീൽ. പിന്നെ വച്ചടി വച്ചടി കയറ്റമായിരുന്നു. രണ്ടു വ്യക്തിഗത ഒളിംപിക് മെഡലുകളും കോമൺവെൽത്ത് സ്വർണങ്ങളുമൊക്കെയായി ഗുസ്തിയിൽ ഇതിഹാസമായി മാറി സുശീൽ ഫയൽവാൻ.
ഡൽഹി സർക്കാരിന്റെ സ്പോർട്സ് ഓഫിസറായി ഛത്രസാലിൽത്തന്നെ ഓഫിസ്. സമീപത്തു തന്നെ പാർപ്പിട സമുച്ചയങ്ങളിൽ പങ്കാളി. എല്ലാ നേട്ടങ്ങൾക്കും കളമൊരുക്കിയ ഛത്രസാൽ സ്റ്റേഡിയം സുശീലിന്റെ പോരാട്ടങ്ങൾക്കും അവസാനം കുറിക്കുമോ? ഡൽഹി പൊലീസിനു കിട്ടിയ ഒരു മൊബൈൽ ക്ലിപ്പ് വിശ്വസിക്കാമെങ്കിൽ അതിനാണു സാധ്യത. സുശീൽ കുമാർ ഇപ്പോൾ ഒളിവിലാണ്.
പിടിക്കാൻ ഡൽഹി പൊലീസ് വിവിധ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. സൂചനകളനുസരിച്ച് ഉത്തരാഖണ്ഡിലാണത്രേ സുശീൽ ഇപ്പോഴുള്ളത്. ജൂനിയർ ഗുസ്തിതാരവും ഇന്ത്യയുടെ മെഡൽ പ്രതീക്ഷയുമായ സാഗർ ധൻഖഡ് (സാഗർ റാണ) എന്ന 23കാരൻ മേയ് നാലിനു രാത്രി ഛത്രസാൽ സ്റ്റേഡിയത്തിന്റെ പാർക്കിങ് ഗ്രൗണ്ടിൽ മർദനമേറ്റു മരിച്ചു. സംഘട്ടനം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ ഡൽഹി പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലു സാഗറിനെ രക്ഷിക്കാനായില്ല.
97 കിലോ ഗ്രീക്കോ റോമൻ വിഭാഗത്തിൽ ദേശീയ ചാംപ്യനായിരുന്നു സാഗർ. സീനിയർ ഇന്ത്യൻ ക്യാംപിൽ അംഗവും. സാഗറിനെയും കൂട്ടുകാരെയും സുശീൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മർദിക്കുകയായിരുന്നുവെന്നാണ് കൂട്ടുകാരനായ സോനു മഹലിന്റെ മൊഴി. സംഭവസ്ഥലത്തുനിന്ന് പ്രതിപ്പട്ടികയിലുള്ള പ്രിൻസ് ദലാൽ എന്നയാളെ പൊലീസ് പിടികൂടിയിരുന്നു.
ഹരിയാനയിലെ അധോലോക സംഘങ്ങളുമായി ബന്ധമുള്ളയാളാണ് പ്രിൻസ് ദലാൽ. ഇയാളെ പിടികൂടിയപ്പോൾ 2 എസ്‌യുവികളും 2 ഇരട്ടക്കുഴൽത്തോക്കുകളും പൊലീസ് പിടിച്ചെടുത്തു. ഇയാളുടെ മൊബൈൽ ഫോണിൽ മർദന ദൃശ്യങ്ങൾ ചിത്രീകരിച്ചിരുന്നു. അതിൽ സുശീൽ മർദനത്തിനു നേതൃത്വം കൊടുക്കുന്നതു വ്യക്തമാണെന്നു പറയുന്നു. പുറത്തുനിന്നുള്ളവരാണ് സ്റ്റേഡിയത്തിനകത്തു കയറി മർദിച്ചതെന്നാണ് ഒളിവിൽ പോകുന്നതിനു മുൻപ് സുശീൽ പറഞ്ഞത്. പുറത്തു നിന്നുള്ളവരാണ് എന്നു പൊലീസും പറയുന്നു.
എന്നാൽ ഇവരെ വിളിച്ചു കൊണ്ടുവന്നത് സുശീലാണോ എന്നതാണ് സംശയം. അന്വേഷണത്തിന്റെ ഭാഗമായി സുശീലിന്റെ ഗുരുവും മുൻ ഇന്ത്യൻ ഗുസ്തിതാരവുമായ സത്പാൽ സിങിനെ പൊലീസ് ചോദ്യം ചെയ്തു. സുശീലിന്റെ ഭാര്യാപിതാവു കൂടിയാണ് സത്പാൽ സിങ്. സുശീലിന്റെ ഭാര്യാസഹോദരനെയും ചോദ്യം ചെയ്തു. സാഗറും കൂട്ടുകാരായ അമലും സോനുവും സുശീലിന്റെ ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്.
ഇവിടെനിന്ന് ഇവരോട് ഒഴിയാൻ പറഞ്ഞിരുന്നെങ്കിലും അവർ വഴങ്ങിയില്ല. സോനുവിന്റെ ഹരിയാനയിലെ ഗുണ്ടാത്തലവന്മാരിലൊരാളായ കാലാ ജതോഡിയുടെ സംഘവുമായി ബന്ധമുണ്ടെന്നും അതിന്റെ ധൈര്യത്തിലാണ് സുശീലിനെയും കൂട്ടരെയും എതിരിടാൻ നിന്നതെന്നുമാണ് അനുമാനം. മേയ് നാലിന് രാത്രി സാഗറിനെയും കൂട്ടുകാരെയും ഒരു സംഘം ഛത്രസാൽ സ്റ്റേഡിയത്തിലേക്കു കൊണ്ടുവരുന്നു.
അവിടെ വച്ച് സുശീലിന്റെ നേതൃത്വത്തിൽ മർദിക്കുകയായിരുന്നുവത്രേ. ഈ ഭാഗത്തെ സിസിടിവികളൊന്നും പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. സുശീൽ സാഗറിനു വാടകയ്ക്കു നൽകിയ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളിലും തകരാർ സംഭവിച്ചിട്ടുണ്ട്. ഇതൊക്കെയാണ് സുശീലിലേക്കു പൊലീസിന്റെ സംശയമുന നീളാനിടയാക്കിയത്. സോനുവിന്റെ മൊഴിയും മൊബൈൽ ദൃശ്യങ്ങളും അതിനു ബലമായി.
2008ൽ ബെയ്ജിങ് ഒളിംപിക്സിൽ വെങ്കലം നേടിയതോടെയാണ് സുശീൽ രാജ്യത്തിന്റെയും ലോകത്തിന്റെയും ശ്രദ്ധയിലേക്കു വന്നത്. കഠിനാധ്വാനത്തിലൂടെ കയറിവന്ന ചെറുപ്പക്കാരൻ താരമായി. 2012ൽ ലണ്ടനിൽ വെള്ളി മെഡൽ കൂടി നേടിയതോടെ സുശീലിന്റെ പ്രശസ്തി കൂടി. 2010ൽ ലോക ചാംപ്യനും 3 കോമൺവെൽത്ത് ഗെയിംസുകളിൽ സ്വർണവും നേടിയതോടെ സുശീൽ ഇതിഹാസമായി.
ഛത്രസാലിലെ പരിശീലനക്കളരിയിൽനിന്നുള്ള യോഗേശ്വർ ദത്ത് ലണ്ടനിൽ വെങ്കലം കൂടി നേടിയതോടെ പരിശീലനക്കളരിയും ശ്രദ്ധാ കേന്ദ്രമായി. 2012 അവസാനത്തോടെയാണ് സുശീലിന്റെ കരിയറിൽ കരിനിഴൽ വീണു തുടങ്ങിയത്. അക്കൊല്ലം അവസാനം സുശീലും യോഗേശ്വർദത്തും പരസ്യമായി പോരടിച്ചു. ആരാണു മികച്ചവൻ എന്ന തർക്കത്തിൽനിന്നു തുടങ്ങിയത് പരസ്യ സംഘട്ടനത്തിലെത്തി.
യോഗേശ്വർ ഛത്രസാലിൽനിന്നു പടിയിറങ്ങി സ്വന്തം ഗുസ്തിക്യാംപ് തുടങ്ങി. ഛത്രസാലിലെ കോച്ചുകളിലൊരാൾ പിന്നീട് സുശീൽ മർദിച്ചുവെന്നു പറഞ്ഞ് രാജിവച്ച് യോഗേശ്വറിനൊപ്പം ചേർന്നു. 2016ൽ റിയോ ഒളിംപിക്സിനുള്ള ക്വോട്ടയെച്ചൊല്ലിയാണ് പിന്നീട് സുശീൽ വാർത്തകളിലെത്തിയത്. ലോകചാംപ്യൻഷിപ്പിൽ മഹാരാഷ്ട്രയിൽനിന്നുള്ള നർസിങ് യാദവിന്റെ പ്രകടനത്തിന്റെ വെളിച്ചത്തിൽ ഇന്ത്യക്ക് ഒളിംപിക് ക്വോട്ട കിട്ടി. പക്ഷേ ഒളിംപിക്സിനായി തയാറെടുത്തിരുന്ന സുശീലിന് പോകണമെന്നുണ്ടായിരുന്നു. സിലക്ഷൻ ട്രയൽ വേണമെന്ന് സുശീൽ പറഞ്ഞു.
എന്നാൽ അസോസിയേഷൻ നർസിങിനെ വിടാൻ തീരുമാനിച്ചു. സുശീൽ ഡൽഹി ഹൈക്കോടതിയിൽ പോയി. കോടതി കേസ് തള്ളി. ഹരിയാനയിലെ സോനിപത്തിൽ ദേശീയ ക്യാംപിൽ പങ്കെടുത്തു കൊണ്ടിരിക്കേ നർസിങ് യാദവ് ഉത്തേജക മരുന്നു വിവാദത്തിൽ കുടുങ്ങി. സുശീലിന്റെ ശിഷ്യന്മാരിലൊരാൾ ഭക്ഷണത്തിൽ ഉത്തേജകം കലർത്തിയതാണെന്ന് യാദവ് പരാതിപ്പെട്ടു. സിബിഐ അന്വേഷണം വന്നു. യാദവിന്റെ ആരോപണം തെളിഞ്ഞില്ലെങ്കിലും സുശീലിന്റെ ഇമേജിന് കാര്യമായ കോട്ടം തട്ടിയിരുന്നു.
ഛത്രസാലിലെ സംഭവസ്ഥലത്തുനിന്നു കണ്ടെടുത്ത രണ്ട് എസ്‌യുവികൾ ഹരിയാനയിലെ ഗുണ്ടാ സംഘത്തലവൻ നവീൻ ബാലിയുടേതാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ പ്രിൻസിന് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. ഹരിയാനയിലെയും ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളിലെയും പല ഗ്യാങ്ങുകളും ഗുസ്തിക്കാരുടെ സഹായം തേടാറുണ്ടെന്നാണ് പൊലീസ് പറയുന്നത്.
റിയൽ എസ്റ്റേറ്റ് മാഫിയയുടെയും വട്ടിപ്പലിശക്കാരുടെയും പിണിയാളുകളാണ് പലരും. ഗുസ്തി പഠിപ്പിച്ച വിദ്യാർഥികളെ ഇതിനായി വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. കേസും മറ്റും വരുമ്പോൾ ഇടപെടുന്നത് താരങ്ങളായിരിക്കും. ഇപ്പോഴത്തെ സംഭവത്തിനു പിന്നിൽ അത്തരം സംഘങ്ങളുടെ കുടിപ്പകയുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
English Summary: Olympian Sushil Kumar still missing on Wrestler murder case