ഇസ്രയേലിൽ സൗമ്യയുടെ ജീവനെടുത്ത റോക്കറ്റ് ആക്രമണം ‘കണ്ട’ ഞെട്ടലിൽ സന്തോഷ്
Mail This Article
ചെറുതോണി ∙ ഭാര്യയെ പുകപടലങ്ങൾ വിഴുങ്ങുന്നത് കയ്യിലെ മൊബൈൽ സ്ക്രീനിൽ കണ്ടുനിന്നതിന്റെ ഞെട്ടലിലാണ് സന്തോഷ്. ഇടുക്കി കീരിത്തോട് സ്വദേശി കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യയാണ് ഇന്നലെ ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സൗമ്യ കെയർ ടേക്കറായി ജോലി ചെയ്തിരുന്ന വീടിനു മുകളിലേക്ക് റോക്കറ്റ് പതിക്കുകയായിരന്നു.
അതിന് ഏതാനും നിമിഷം മുൻപാണ് സൗമ്യ വാട്സാപ് കോളിൽ സന്തോഷിനെ വിളിച്ചത്. പുറത്ത് ബഹളം നടക്കുകയാണെന്നും ബോംബ് വീഴുന്നുണ്ടെന്നും സൗമ്യ പറഞ്ഞു. പേടിച്ചു കരഞ്ഞുകൊണ്ടാണ് സംസാരിച്ചത്. താൻ ശുശ്രൂഷിക്കുന്ന വയോധികയോടൊപ്പം രക്ഷതേടി വീടിനുള്ളിലെ ബങ്കറിലേക്കു പോകുകയാണെന്നും ഇനി എപ്പോഴാണ് വിളിക്കാൻ സാധിക്കുക എന്നറിയില്ലെന്നും സൗമ്യ പറഞ്ഞു.
വിഡിയോ കോളിൽ സംസാരിച്ചു കൊണ്ടിരിക്കെയാണ് പെട്ടെന്ന് വലിയ ശബ്ദത്തോടെ എന്തോ സൗമ്യയുടെ സമീപത്തേക്കു പതിച്ചത്. അതും പിന്നെ കുറെ പുകയും മാത്രമാണ് സ്കീനിൽ സന്തോഷിനു കാണാനായത്. പിന്നീട് ഫോൺ ഓഫായി. തിരികെ വിളിച്ചിട്ട് കിട്ടിയുമില്ല.
ഇസ്രയേലിലെ ഗാസ അഷ്കെലോണിൽതന്നെ ജോലിചെയ്യുന്ന സന്തോഷിന്റെ സഹോദരി ഷേർളി ഏകദേശം ഒരു മണിക്കൂറോളം കഴിഞ്ഞു വീട്ടിലേക്കു വിളിച്ച് അപകടവിവരം അറിയിക്കുകയായിരുന്നു. 2 വർഷം മുൻപാണ് സൗമ്യ വീട്ടിൽ വന്നിട്ടു തിരിച്ചുപോയത്. ഈ വർഷം വരാനിരുന്നതായിരുന്നെങ്കിലും കോവിഡിനെത്തുടർന്ന് സൗമ്യ ഇസ്രയേലിൽത്തന്നെ തുടരുകയായിരുന്നു.
English Summary: Struck by rocket strike during video call with husband, Kerala woman dies in Israel