കോവിഡ് സമിതിയിൽനിന്ന് മുതിർന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീൽ രാജിവച്ചു
Mail This Article
ന്യൂഡൽഹി∙ കൊറോണ വൈറസിന്റെ വകഭേദങ്ങൾ കണ്ടെത്താൻ കേന്ദ്ര സർക്കാർ രൂപീകരിച്ച ശാസ്ത്ര ഉപദേഷ്ടാക്കളുടെ സമിതി (ഇന്ത്യൻ സാർസ്കോവ്–2 ജീനോമിക്സ് കൺസോഷിയ – ഇൻസകോങ്) അധ്യക്ഷ സ്ഥാനത്തുനിന്ന് മുതിർന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീൽ രാജിവച്ചു. കോവിഡിനെ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ചതിനു പിന്നാലെയാണ് രാജി. രാജിക്കാര്യം ശരിയാണെന്നും തനിക്കു കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കൊറോണ വൈറസിന്റെ പുതിയതും കൂടുതൽ പടർന്നുപിടിക്കുന്നതുമായ ബി.1.617 വകഭേദത്തെക്കുറിച്ച് മാർച്ച് ആദ്യംതന്നെ ഷാഹിദിന്റെ നേതൃത്വത്തിലുള്ള സമിതി കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ കണ്ടെത്തലുകളോട് ശക്തമായി പ്രതികരിക്കാത്തതിന് അദ്ദേഹം കേന്ദ്രത്തെ വിമർശിച്ചിരുന്നു.
ഷാഹിദ് അടുത്തിടെ ഒരു വിദേശ മാധ്യമത്തിൽ എഴുതിയ ലേഖനത്തിൽ ഇന്ത്യ കോവിഡ് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. പ്രത്യേകിച്ചും കുറഞ്ഞ പരിശോധന, പ്രതിരോധ കുത്തിവയ്പ്പുകളുടെ വേഗതയില്ലായ്മ, വാക്സീൻ ക്ഷാമം തുടങ്ങിയവ. ഈ നടപടികൾക്കെല്ലാം ഇന്ത്യയിലെ സഹ ശാസ്ത്രജ്ഞർക്കിടയിൽ വ്യാപകമായ പിന്തുണയുണ്ടെന്നും പക്ഷേ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണത്തിനെതിരെ അവർ കടുത്ത പ്രതിരോധം നേരിടുന്നുവെന്നും അദ്ദേഹം എഴുതിയിരുന്നു.
English Summary: Top virologist Shahid Jameel quits covid panel after criticising government