ADVERTISEMENT

കോട്ടയം ∙ പതിനഞ്ചാം നിയമസഭയിലേക്ക് 53 പുതുമുഖങ്ങൾ തിരഞ്ഞെടുക്കപ്പെട്ടതോടെ കേരള നിയമസഭയിൽ ഇതുവരെ അംഗമാകാൻ അവസരം ലഭിച്ചവരുടെ എണ്ണം 916ൽ നിന്ന് 969 ആയി വർധിക്കുന്നു. നാമനിർദേശം ചെയ്യപ്പെ‌ട്ട 9 ആംഗ്ലോ ഇന്ത്യന്‍ അംഗങ്ങൾ ഉൾപ്പെടെയുള്ള കണക്കാണിത്. ഇത്തവണ വിജയിച്ച 11 വനിതകളിൽ 7 പേർ പുതുമുഖങ്ങളാണ്.

കേരള നിയമസഭയിൽ അംഗമാകാൻ അവസരം ലഭിച്ച വനിതകളുടെ എണ്ണം ഇതോടെ 44ൽ നിന്ന് 51 ആയി. വനിതകളുടെ ആകെ എണ്ണം 4.8%ൽ നിന്ന് 5.26 % ആയി വർധിക്കുന്നു. 17 പുതുമുഖങ്ങൾ സത്യപ്രതിജ്ഞ ചെയ്തതോടെ കേരളത്തിൽ മന്ത്രിമാരാകാൻ അവസരം ലഭിച്ചവരുടെ എണ്ണം 226 ആകുന്നു. 12 മുഖ്യമന്ത്രിമാരും മൂന്ന് ഉപമുഖ്യമന്ത്രിമാരും ഉൾപ്പെടെയുള്ള കണക്കാണിത്.

23.32% നിയമസഭാംഗങ്ങൾ ഒരിക്കലെങ്കിലും മന്ത്രിയായി. 11 വനിതകൾ ഇതിൽ ഉൾപ്പെടുന്നു. ഒരിക്കലെങ്കിലും മന്ത്രിയായ വനിതാ നിയമസഭാംഗങ്ങൾ 21.57 % ആണ്. 16 പൊതുതിരഞ്ഞെടുപ്പുകളിലും 64 ഉപതിരഞ്ഞെടുപ്പുകളിലുമായി 2255 മത്സരങ്ങളാണ് കേരള നിയമസഭയിലേക്കു ഇതുവരെ നടന്നിട്ടുള്ളത്. നിയമസഭ ചേരാതെ പോയ 1965ലെ തിരഞ്ഞെടുപ്പും ഉള്‍പ്പെടെയുള്ള കണക്കാണിത്. എതിരില്ലാതെയുള്ള ഒരു തിരഞ്ഞെടുപ്പും (മഞ്ചേശ്വരം, 1957) കണക്കില്‍ പെട്ടിട്ടുണ്ട്.

ഈ തിരഞ്ഞെടുപ്പുകളിലൂടെ നിയമസഭയില്‍ ഇതുവരെ അംഗമാകാന്‍ അവസരം ലഭിച്ചവര്‍ 960 പേരാണ്. ഇതു കൂടാതെ 14 നാമനിര്‍ദേശങ്ങളിലൂടെ 9 ആംഗ്ലോ ഇന്ത്യന്‍ അംഗങ്ങളും നിയമസഭയിലെത്തി. അങ്ങനെയാണ് ആകെ അംഗങ്ങള്‍ 969 ആയത്. ആംഗ്ലോ ഇന്ത്യന്‍ നോമിനേഷന്‍ 2020ല്‍ നിര്‍ത്തലാക്കി. 

ഇലക്‌ഷന്‍ ട്രൈബ്യൂണല്‍ (1961) എതിര്‍സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിച്ചതിനാല്‍ നിയമസഭാംഗത്വം നഷ്ടപ്പെട്ട പി.കുഞ്ഞിരാമന്‍ (തലശേരി, 1960), കോടതി വിധിയിലൂടെ മാത്രം അംഗത്വം ലഭിച്ച ജോര്‍ജ് മസ്ക്രീന്‍ (കോവളം, 1991) എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇവരെ കൂടാതെ 1965ലെ തിരഞ്ഞെടുപ്പില്‍ മാത്രം ജയിച്ച് അംഗങ്ങളാകാന്‍ അവസരം ലഭിക്കാത്ത 32 പേരുണ്ട്. ഇവര്‍ ഉള്‍പ്പെടെ ആകെ 992 വിജയികള്‍. 

English Summary : Kerala Legislative Assembly members

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com