പാര്‍ട്ടിയില്‍ ചേരാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ സമീപിച്ചു; പാലാ തോൽവി പ്രതീക്ഷിച്ചത്: ജോസ് കെ. മാണി
Mail This Article
കൊച്ചി∙ പാലായില്‍ വിജയിക്കുന്നത് വെല്ലുവിളിയാണെന്ന് നേരത്തേതന്നെ തിരിച്ചറിഞ്ഞിരുന്നതായി ജോസ് കെ. മാണി. ജയിക്കുന്നത് എളുപ്പമല്ലെന്നറിഞ്ഞിട്ടും പാലായില്‍ തന്നെ മല്‍സരിക്കണമെന്നത്, താനെടുത്ത രാഷ്ട്രീയ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷിത മണ്ഡലം തേടാന്‍ അടുപ്പമുള്ളവര്‍ ഉപദേശിച്ചിരുന്നതായും ജോസ് കെ. മാണി മനോരമ ന്യൂസിന്റെ നേരെ ചൊവ്വേയിൽ പറഞ്ഞു.
പാലാ മണ്ഡലം തനിക്ക് വിട്ടുനല്‍കിയാല്‍ മാണി സി. കാപ്പനെ സംരക്ഷിക്കുമെന്ന് ഇടതു നേതൃത്വം ഉറപ്പു നല്‍കിയിരുന്നുവെന്ന് ജോസ് കെ. മാണി. ഇത്തരത്തില്‍ സഹകരിക്കുന്നവരെ രാഷ്ട്രീയമായി സംരക്ഷിക്കുന്നതാണ് എല്‍ഡിഎഫ് ശൈലി. മറ്റൊരിടത്തേക്കു മാറി മല്‍സരിക്കാന്‍ കാപ്പന്‍ തയാറാകാത്തത് യുഡിഎഫുമായി നേരത്തേ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണെന്നും ജോസ് കെ. മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസില്‍ ചേരാന്‍ തയാറായി കോണ്‍ഗ്രസ് നേതാക്കള്‍ സമീപിച്ചിട്ടുണ്ടെന്ന് ജോസ് കെ. മാണി. തീരെ പ്രതീക്ഷിക്കാത്ത കോണ്‍ഗ്രസുകാര്‍ വരെ സഹകരിക്കാന്‍ തയാറാണെന്ന് അറിയിച്ചു. ജോസഫ് ഗ്രൂപ്പിലെ അണികളും മടങ്ങിവരാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി കൂടുതല്‍ കേഡര്‍ സ്വഭാവത്തിലേക്ക് മാറുമെന്നും അദ്ദേഹം നേരേ ചൊവ്വേയില്‍ പറഞ്ഞു.
English Summary : Jose K. Mani on assembly election defeat in Pala constituency