ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടു നഷ്ടം ആര്‍ക്കു നേട്ടമായെന്ന വാദപ്രതിവാദവുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേര്‍ക്കുനേര്‍. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയുടെ അവസാനഘട്ടത്തിലാണ് പിണറായി വിജയനും വി.ഡി. സതീശനും ശക്തമായ സംവാദത്തിലേര്‍പ്പെട്ടത്.

ബിജെപിയെയും സംഘപരിവാറിനെയും ശരിക്ക് നേരിടുന്നത് ആരെന്നായിരുന്നു ഇരുപക്ഷത്തിന്റെയും പ്രധാന ചോദ്യം. ബിജെപിക്ക് കുറഞ്ഞ വോട്ടുകള്‍ ആരുനേടി എന്നതിലായി വാദപ്രതിവാദം. ബിജെപിയുടെ കേരളത്തിലെ അക്കൗണ്ട് പൂട്ടിച്ചത് എല്‍ഡിഎഫ് ആണെന്ന അവകാശവാദം തെറ്റാണെന്നും നേമത്ത് കെ. മുരളീധരന്‍ എന്ന ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തീരുമാനമാണ് ബിജെപിയെ തോല്‍പ്പിച്ചതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

നേമത്ത് കഴിഞ്ഞതവണ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് പോയെന്ന് പ്രതിപക്ഷ നേതാവ് പരോക്ഷമായി സമ്മതിച്ചെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. പത്തു മണ്ഡലങ്ങളിലെങ്കിലും ബിജെപിയുടെ വോട്ടുനേടിയാണ് യുഡിഎഫ് ജയിച്ചത്. ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ 4.20 ലക്ഷത്തിലേറെ വോട്ടുകുറഞ്ഞു. ഇത് 90 മണ്ഡലങ്ങളില്‍ പ്രതിഫലിച്ചു. കോണ്‍ഗ്രസ് – ബിജെപി ബാന്ധവത്തിനു ദീര്‍ഘനാളത്തെ ചരിത്രമുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനം മതനിരപേക്ഷ മനസ്സുള്ളവരെ അവരില്‍നിന്ന് അകറ്റിയെന്നു നിരീക്ഷിക്കുകയും ചെയ്തു. ഇവിടെ ബിജെപിക്കെതിരെ അര അക്ഷരം മിണ്ടിയോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ശക്തമായ രാഷ്ട്രീയം തന്നെയാണ് മൂന്നുദിവത്തെ ചര്‍ച്ചയിലുടനീളം മുഴങ്ങിയത്. മുഖ്യമന്ത്രിയുടെ മറുപടിക്കുശേഷം പ്രമേയം വോട്ടിനിട്ട് പാസാക്കി. എല്‍ഡിഎഫിന് 91ഉം യുഡിഎഫിനു 37ഉം വോട്ട് ലഭിച്ചു.

English Summary: CM Pinarayi Vijayan vs Opposition Leader VD Satheesan in Kerala Niyamasabha on Governors speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com