ട്രംപിന്റെ വിലക്ക് 2 വര്ഷത്തേക്ക് നീട്ടി; പരിശോധന അതിനുശേഷം മാത്രം: ഫെയ്സ്ബുക്
Mail This Article
വാഷിങ്ടൻ∙ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫെയ്സ്ബുക് അക്കൗണ്ടിന് രണ്ടു വർഷത്തേക്കുകൂടി വിലക്കു തുടരും. ഇതിനുശേഷം മാത്രമേ വിലക്കു നീക്കണോയെന്ന് പരിശോധിക്കൂവെന്നും ഫെയ്സ്ബുക് വ്യക്തമാക്കി. യുഎസ് ക്യാപിറ്റലിൽ നടന്ന അക്രമത്തിനു പിന്നാലെ ഫെയ്സ്ബുക്കിനെക്കൂടാതെ ട്വിറ്ററും യൂട്യൂബും ട്രംപിന്റെ അക്കൗണ്ടുകൾ വിലക്കിയിരുന്നു. ട്രംപിന്റെ വാക്കുകൾ അക്രമത്തിന് പിന്തുണയേകിയെന്നതാണ് വിലക്കിന് കാരണമായി സമൂഹമാധ്യമങ്ങൾ പറഞ്ഞത്.
ജനുവരി 6ന് ആയിരുന്നു യുഎസ് ക്യാപിറ്റലിലെ അക്രമം. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ ചേർന്ന കോൺഗ്രസ് സമ്മേളനം അലങ്കോലപ്പെടുത്തുകയായിരുന്നു ട്രംപ് അനുകൂലികളുടെ ലക്ഷ്യം. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ട്രംപാണ് ജയിച്ചതെന്നുമായിരുന്നു ഇവരുടെ അവകാശവാദം. അക്രമത്തിന് സമൂഹമാധ്യമ കുറിപ്പുകളിലൂടെ ട്രംപ് പിന്തുണയേകിയെന്നും ആക്ഷേപമുണ്ടായി.
ക്യാപ്പിറ്റൽ കലാപകാരികളെ പ്രോത്സാഹിപ്പിച്ചതിനു മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അക്കൗണ്ട് സമൂഹമാധ്യമമായ ഫെയ്‌സ്ബുക്കിൽനിന്നു നീക്കിയ നടപടി ശരിവച്ച് കമ്പനിയുടെ ഓവർസൈറ്റ് പാനൽ കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു.
നിങ്ങളെ ഞങ്ങൾക്ക് ഇഷ്ടമാണ്. നിങ്ങൾ വളരെ പ്രത്യേകത നിറഞ്ഞവരാണ്' എന്ന് കലാപകാരികളോട് വിഡിയോ സന്ദേശത്തിൽ പറഞ്ഞതിനെത്തുടർന്നാണ് ഇൻസ്റ്റാഗ്രാമിൽനിന്നും ഫെയ്‌സ്ബുക്കിൽനിന്നും ട്രംപിനെ താൽക്കാലികമായി നീക്കം ചെയ്‌തത്. ട്രംപ് ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാം എന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് ട്വിറ്റർ.
English Summary: Donald Trump's Facebook account suspended for 2 years