സൗജന്യ വാക്സീൻ: 44 കോടി ഡോസ് ഓർഡർ ചെയ്ത് കേന്ദ്ര സർക്കാർ
Mail This Article
ന്യൂഡൽഹി ∙ പല സംസ്ഥാനങ്ങളിലും വിതരണ കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നതിനിടെ രാജ്യത്ത് ഓഗസ്റ്റ് മുതൽ 44 കോടി കോവിഡ് വാക്സീൻ ലഭ്യമാക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ. ഓഗസ്റ്റിനും ഡിസംബറിനും ഇടയിൽ ഇവയുടെ വിതരണം പൂർത്തിയാക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
25 കോടി ഡോസ് കോവിഷീൽഡിനും 19 കോടി ഡോസ് കോവാക്സിനുമുള്ള ഓർഡറുകൾ നൽകിക്കഴിഞ്ഞെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ വാക്സീൻനയം പ്രഖ്യാപിച്ചതിനു പിന്നാലെയാണു തീരുമാനം. സംസ്ഥാനങ്ങള്‍ക്കുള്ള വാക്സീൻ കേന്ദ്രം വാങ്ങി നൽകുന്നതാണു പുതിയ നയം. ഹൈദരാബാദില്‍ സാങ്കേതിക പരീക്ഷണം പുരോഗമിക്കുന്ന 30 കോടി ഡോസ് കോവിഡ് വാക്സീൻ ബുക്ക് ചെയ്തതായി കേന്ദ്ര സർക്കാർ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
പുതിയ പദ്ധതിക്ക് 50,000 കോടി രൂപ ചെലവാകുമെന്നും ഇതിനുള്ള തുക കേന്ദ്ര സർക്കാരിന്റെ പക്കലുണ്ടെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു. കോവിഡ് രണ്ടാം തരംഗത്തിൽ വാക്സീൻ വിതരണം മന്ദഗതിയിലായതു രാജ്യത്തു ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. വാക്സീൻ സംഭരണം സംബന്ധിച്ച് ഒട്ടേറെ വിവാദങ്ങളും ഉണ്ടായി. കേന്ദ്ര സർക്കാരിന്റെ വാക്സീൻ നയത്തെ സുപ്രീം കോടതി വിമർശിക്കുകയും ചെയ്തു.
English Summary: 44 Crore Doses Ordered: Centre After Change In Covid Vaccine Policy