ജെസ്ന കേസ്: സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതിയിൽ ഹർജി
Mail This Article
കൊച്ചി ∙ കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് വിദ്യാർഥിനി ജെസ്ന മരിയ ജെയിംസിനെ കാണാതായ കേസിൽ സിബിഐ അന്വേഷണം തൃപ്തികരമല്ലെന്നു ഹൈക്കോടതിയിൽ ഹർജി. കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്‌ഷൻ (കാസ) സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേയ്ക്കു മാറ്റി.
സിബിഐ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചിട്ടു മൂന്നു മാസമായെങ്കിലും ഒരു വിവരവും ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കാൻ നിർദേശം നൽകണമെന്നു ഹർജിയിൽ ആവശ്യപ്പെടുന്നു. കാസ എന്ന സംഘടനയ്ക്ക് ഹർജി നൽകാൻ നിയമപരമായ അവകാശമുണ്ടോ എന്ന കാര്യത്തിൽ കോടതി സംശയം പ്രകടിപ്പിച്ചു. ആദ്യ ഹർജിയിലെ കക്ഷികളെയെല്ലാം ഈ ഹർജിയിലും കക്ഷി ചേർക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
2018 മാർച്ച് 22നാണ് എരുമേലി മുക്കൂട്ടുത്തറ സ്വദേശി ജെസ്നയെ കാണാതാകുന്നത്. ലോക്കൽ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷിച്ചെങ്കിലും കാര്യമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ഇതേത്തുടർന്ന് ജെസ്നയുടെ സഹോദരൻ ഉൾപ്പെടെയുള്ളവർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതോടെ കേസ് ക്രൈംബ്രാഞ്ചിനെ ഏൽപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും പുരോഗതി കാണാതെ വന്നതോടെ ഹൈക്കോടതി അന്വേഷണം സിബിഐയെ ഏൽപ്പിക്കുകയായിരുന്നു.
English Summary: Jesna Missing Case : Petition at High Court