മാവേലിക്കരയിൽ ഡോക്ടറെ മർദിച്ച പൊലീസുകാരന് സസ്പെൻഷൻ
Mail This Article
തിരുവനന്തപുരം∙ മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറെ മർദിച്ച പൊലീസുകാരൻ അഭിലാഷ് ചന്ദ്രനെ സസ്പെൻഡ് ചെയ്തു. പൊലീസ് സേനയ്ക്കു കളങ്കമുണ്ടാക്കുന്ന രീതിയിൽ പെരുമാറിയെന്നു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് സസ്പെൻഡ് ചെയ്തത്. സ്പെഷൽ ആംഡ് പൊലീസ് ബറ്റാലിയനിലെ ഉദ്യോഗസ്ഥനായ അഭിലാഷ് ചന്ദ്രൻ വർക്കിങ് അറേഞ്ച്മെന്റ് വ്യവസ്ഥയിൽ കൊച്ചി മെട്രോയിൽ ജോലി ചെയ്യുകയായിരുന്നു.
എന്നാൽ, ആശുപത്രി സംരക്ഷണ നിയമ പ്രകാരം പൊലീസുകാരനെ അറസ്റ്റു ചെയ്യണമെന്നു ഡോക്ടർമാരുടെ സംഘടനകൾ ആവശ്യപ്പെട്ടു. ഇടതുപക്ഷ അനുഭാവിയായ ഇയാൾ പൊലീസ് അസോസിയേഷനിലെ സജീവ പ്രവർത്തകനായതിനാലാണ് അറസ്റ്റ് ഒഴിവാക്കാൻ ശ്രമം നടക്കുന്നതെന്നും ആരോപണം ഉയരുന്നു.
ഡോക്ടർമാർ ദിവസങ്ങളോളം പ്രതിഷേധ സമരം നടത്തിയിട്ടും ഫലം ഉണ്ടാകാത്തതിനെത്തുടർന്ന് ആരോഗ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. ആരോഗ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്നാണ് നടപടിയെടുക്കാൻ സർക്കാർ പൊലീസിനു നിർദേശം നൽകിയത്. നിയമം അറിയുന്ന പൊലീസുകാരനാണ് ആക്രമിച്ചതെന്നതിനാൽ കൂടുതൽ നിയമ നടപടികൾ ഉണ്ടാകണമെന്നു ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെടുന്നു.
മേയ് 14നാണ് ഡോക്ടർ രാഹുൽ മാത്യുവിനു മർദനമേൽക്കുന്നത്. കോവിഡ് ബാധിതയായി ആശുപത്രിയിലെത്തിച്ച അമ്മ മരിച്ചതിനെത്തുടർന്നായിരുന്നു പൊലീസുകാരനായ മകന്റെ മർദനം. മരിച്ച നിലയിലാണ് അമ്മയെ ആശുപത്രിയിലെത്തിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.
പുലർച്ചെയാണ് അത്യാഹിത വിഭാഗത്തിലെ ഡോക്ടറുടെ കോൾ വാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. രാഹുൽ മാത്യുവിനു ലഭിക്കുന്നത്. ആശുപത്രിയിലെ സർജനായ രാഹുൽ മാത്യു അന്നു വാർഡിൽ നൈറ്റ് ഡ്യൂട്ടിയിലായിരുന്നു. രാഹുൽ അത്യാഹിത വിഭാഗത്തിൽ എത്തി പരിശോധിച്ചു. ആശുപത്രിയിലെത്തുന്നതിനു മുൻപുതന്നെ രോഗിയുടെ മരണം സംഭവിച്ചിരുന്നു. മരിച്ച നിലയിൽ കൊണ്ടുവന്നതിനാൽ തുടർ നടപടി വേണമെന്നും പൊലീസിൽ അറിയിക്കണമെന്നും രാഹുൽ നിർദേശിച്ചു.
മരണവിവരം അറിഞ്ഞ ഉടനെ കൂടെ വന്ന ആൾക്കാർ അക്രമാസക്തരായി. പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ മകൻ പലതവണ രാഹുലിനെ ഭീഷണിപ്പെടുത്തി. ഏതാണ്ട് മൂന്നു മണിക്കൂർ കഴിഞ്ഞ് മകൻ രാഹുലിന്റെ ഡ്യൂട്ടി റൂമിലേക്കു കയറി വന്നു മർദിക്കുകയായിരുന്നു.
English Summary: Police officer suspended for beating up doctor