സുശാന്തിന്റെ സഹോദരിയും ഭർത്താവും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു: റിയയുടെ മൊഴി
Mail This Article
മുംബൈ∙ നടൻ സുശാന്ത് സിങ് രാജ്പുത്തിനൊപ്പം സഹോദരി പ്രിയങ്ക സിങ്, അവരുടെ ഭർത്താവ് സിദ്ധാർഥ് എന്നിവർ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി നടന്റെ കാമുകിയായിരുന്ന റിയ ചക്രവർത്തിയുടെ മൊഴി പുറത്ത്. അന്വേഷണ വേളയിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് (എൻസിബി) റിയ നൽകിയ മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വാർത്താ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ജൂൺ 14ന് സുശാന്ത് സിങ് മരിച്ച് ഒരു വർഷം തികയാനിരിക്കെയാണിത്. നടന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ അറസ്റ്റിലായ റിയ ഇപ്പോൾ ജാമ്യത്തിലാണ്.
സുശാന്തിനോട് ഏതാനും മരുന്നുകൾ ഉപയോഗിക്കാൻ നിർദേശിച്ച് കഴിഞ്ഞ ജൂൺ എട്ടിന് പ്രിയങ്ക വാട്സാപ്പിൽ സന്ദേശം അയച്ചിരുന്നു. ലഹരിമരുന്നിന്റെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവയായിരുന്നു അത്. അവയുടെ ഉപയോഗമായിരിക്കാം സുശാന്തിനെ മരണത്തിലേക്കു നയിച്ചത്.
സുശാന്ത് ലഹരിക്ക് അടിമയാണെന്ന കാര്യം മുംബൈയിലുള്ള സഹോദരി മീട്ടു സിങ്ങിന് അറിയാം. ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ അവർ നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു - റിയയുടെ മൊഴിയെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് പറയുന്നു.
നടി സാറാ അലി ഖാൻ തന്നെ ലഹരിമരുന്ന് ഉപയോഗിക്കാനും വോഡ്ക കഴിക്കാനും ക്ഷണിച്ചിരുന്നതായും റിയ മൊഴി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. പ്രമുഖ നടൻ സൈഫ് അലി ഖാന്റെ മകളാണ് സാറാ അലി ഖാൻ. ദീപിക പദുക്കോൺ അടക്കമുള്ള നടിമാർക്കൊപ്പം നേരത്തെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അവരെ ചോദ്യം ചെയ്തിരുന്നു.
English Summary: Rhea Chakraborty makes serious allegations on Sushant Singh Rajput's family in her statement to NCB