ജാനുവിന് ഹോട്ടല്‍ ബുക്ക് ചെയ്തത് ബിജെപി; നിര്‍ണായക തെളിവ് പുറത്ത്
Mail This Article
തൃശൂർ∙ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സി.കെ.ജാനുവിന് പണം നല്‍കിയെന്ന ആരോപണം ശരിവച്ച് നിര്‍ണായക തെളിവ്. പണം കൈമാറിയതായി പ്രസീത പറയുന്ന ഹോട്ടലില്‍ അതേ ദിവസം സി.കെ.ജാനു താമസിച്ചെന്ന് തെളിയിക്കുന്ന ഹോട്ടല്‍ ബില്‍ മനോരമ ന്യൂസിന് ലഭിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റിയാണ് റൂം എടുത്ത് നല്‍കിയതെന്നും ബില്ലില്‍ വ്യക്തമാക്കുന്നു.
കൊടകര കുഴല്‍പ്പണക്കേസിനൊപ്പം ബിജെപി നേതൃത്വത്തിനെതിരെ ഉയര്‍ന്ന മറ്റൊരു ആരോപണമായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി.കെ. ജാനുവിന് കെ.സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ നല്‍കിയെന്നത്. മാര്‍ച്ച് ഏഴാം തീയതി സുരേന്ദ്രന്‍ നേരിട്ട് പണം നല്‍കിയെന്നാണ് ആരോപണം. അതിന് ഒരു ദിവസം മുന്‍പ്, ആറാം തീയതി ഹോട്ടലില്‍ എത്തിയ സി.കെ.ജാനുവും പ്രസീതയും എട്ടാം തീയതി വരെ ഇവിടെ താമസിച്ചു. അതും പ്രസീത ആരോപിക്കുന്ന 503–ാം നമ്പര്‍ റൂമില്‍ തന്നെ. റൂം എടുത്തത് പ്രസീതയോ സി.കെ.ജാനുവോ നേരിട്ടല്ല. ബിജെപി സംസ്ഥാന കമ്മിറ്റിയാണ് റൂം എടുത്ത് നല്‍കിയതും പണം അടച്ചതും.
ഇതോടെ ഇവര്‍ വന്നത് ബിജെപി വിളിച്ചിട്ടാണെന്ന് ഉറപ്പാവുകയാണ്. ഇനി അറിയേണ്ടത് ഇതേ ദിവസം ഇവിടെ സുരേന്ദ്രന്‍ ഉണ്ടായിരുന്നോയെന്നാണ്. അതറിയാന്‍ സിസിടിവി ദൃശ്യങ്ങളാണ് ആശ്രയം. പക്ഷെ രണ്ട് മാസത്തോളമായതിനാല്‍ ദൃശ്യങ്ങള്‍ നഷ്ടമായെന്നാണ് ഹോട്ടലുകാര്‍ പറയുന്നത്.
English Summary: BJP booked room for CK Janu, evidence suggests