ADVERTISEMENT

തിരുവനന്തപുരം∙ മുട്ടില്‍ വനം കൊള്ളകേസില്‍ സിപിഎമ്മും സര്‍ക്കാരും പ്രതിക്കൂട്ടിലായതില്‍നിന്നും ജനശ്രദ്ധ തിരിച്ചു വിടാനാണ് ബിജെപി നേതാക്കള്‍ക്കെതിരെ കള്ളക്കേസ് ചമയ്ക്കുന്നതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. കൊടകര കേസില്‍ നേതാക്കളെ ഓരോരുത്തരെയായി വിളിച്ചു വരുത്തി തെറ്റായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി പാര്‍ട്ടിയുടെ സല്‍പേര് നശിപ്പിക്കാനും നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനുമായി പൊലീസ് വ്യാപകമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. കൊടകര സംഭവത്തിന്റെ വസ്തുത എന്തെന്ന് ബിജെപി ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും കുമ്മനം പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഖമ്മദ് ഖാന് നിവേദനം നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ നടപടിക്കെതിരെ വ്യാപക പ്രക്ഷോഭങ്ങള്‍ ബിജെപി നടത്തും. കൊടകരയില്‍ നടന്നത് കവര്‍ച്ചയാണ്. കേസ് ആദ്യം അന്വേഷിച്ച ഐപിഎസ് ഉദ്യോഗസ്ഥ നിജസ്ഥിതി പുറത്ത് കൊണ്ടുവരികയും ഇത് സംബന്ധിച്ച എഫ്‌ഐആര്‍ കോടതിയില്‍ നൽകുകയും ചെയ്തിരുന്നു. എന്നാല്‍ ബിജെപിയെ തകര്‍ക്കുക എന്ന ഗൂഢ ഉദ്ദേശ്യത്തോടെയാണ് വീണ്ടും പ്രത്യേക പൊലീസ് സംഘത്തെ ഉപയോഗിച്ച് അന്വേഷണം നടത്തുന്നത്.

സുരേന്ദ്രനെ ലക്ഷ്യം വച്ചുകൊണ്ട് കുടുംബാംഗങ്ങളെയും കേസില്‍പെടുത്തി പാര്‍ട്ടിയെ നശിപ്പിക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ട. ഒരു കേസിന്റെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരും ഇത് സംബന്ധിച്ച് കാര്യങ്ങള്‍ പുറത്ത് പറയരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കൊടകര കേസില്‍ ചോദ്യം ചെയ്തവരില്‍നിന്നും ലഭിച്ച വിവരങ്ങള്‍ മറച്ചുവച്ച് കള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് പൊലീസ് നൽകുന്നു. ഇത് തന്നെ നിയമ ലംഘനമാണ്.

രേഖാമൂലം അനുമതി വാങ്ങിച്ച ശേഷമാണ് എറണാകുളത്ത് ബിജെപി കോര്‍ കമ്മിറ്റിയോഗം ചേര്‍ന്നത്. അതിനും അനുവദിച്ചില്ല. എന്നാല്‍ അതേദിവസം എറണാകുളത്ത് മന്ത്രിമാര്‍ പങ്കെടുത്ത നിരവധി യോഗങ്ങള്‍ നടന്നു. ഈ യോഗങ്ങളില്‍ ബഹുജന പങ്കാളിത്തവും ഉണ്ടായിരുന്നു. എന്നാല്‍ പത്ത് പേരടങ്ങിയ ഒരു കമ്മിറ്റി യോഗത്തെ മനപൂര്‍വം തടഞ്ഞ് ജനാധിപത്യത്തെ സര്‍ക്കാര്‍ കഴുത്ത് ഞെരിച്ച് കൊല്ലുകയാണ്.

മഞ്ചേശ്വത്തെ കേസില്‍ അഴിമതി ആണെങ്കില്‍ എന്തുകൊണ്ട് പണം വാങ്ങിയ സുന്ദരയുടെ പേരില്‍ കേസെടുക്കുന്നില്ല. കേരളത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ബിജെപിയെ തകര്‍ക്കുക എന്നത് സിപിഎമ്മിന്റെ നയമായി മാറ്റിയിരിക്കുകയാണ്. ഇത് എന്തു വിലകൊടുത്തും തടയും. പൊലീസിന്റെ നിയമവിരുദ്ധ നടപടിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും കുമ്മനം പറഞ്ഞു.

English Summary: Kummanam Rajasekharan on Kodakara hawala case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com