‘മൃതദേഹങ്ങൾ വലിച്ചെറിയാൻ നദികളില്ല’: ഉത്തർപ്രദേശിനെതിരെ മുംബൈ മേയർ
Mail This Article
മുംബൈ∙ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തിനു മൃതദേഹങ്ങൾ വലിച്ചെറിയാൻ ‘നദികൾ’ ഇല്ലെന്ന പരാമർശവുമായി മുംബൈ മേയർ കിഷോരി പെഡ്നേക്കർ. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ നൂറുകണക്കിനു മൃതദേഹങ്ങൾ ഗംഗാ നദിയിൽ ഒഴുകുന്ന നിലയിലും മണൽതിട്ടകളിൽ മറവുചെയ്ത നിലയിലും കണ്ടെത്തിയതിനെതിരെയുള്ള പരോക്ഷ ആക്ഷേപമാണു ശിവസേന നേതാവു കൂടിയായ പെഡ്നേക്കർ ഉന്നയിച്ചത് എന്നാണു വിലയിരുത്തൽ.
‘കോവിഡ് മരണങ്ങൾ ഞങ്ങൾ കുറിച്ചു കാണിച്ചിട്ടില്ല. മുംബൈയിൽ അങ്ങനെ ചെയ്യുകയുമില്ല. ഇവിടെ മൃതദേഹങ്ങൾ വലിച്ചെറിയാൻ ഞങ്ങൾക്കു നദികൾ ഇല്ല. കോവിഡ് ബാധിച്ചു മരിച്ച എല്ലാവരുടെയും കുടുംബാംഗങ്ങളെ ഞങ്ങൾ ബഹുമാനിക്കുന്നു. എല്ലാവരുടെയും മരണ സർട്ടിഫിക്കറ്റുകളും നൽകുന്നുണ്ട്,’ മേയർ പറഞ്ഞു.
ഉത്തർപ്രദേശിന്റെ അതിർത്തിയോടു ചേർന്നുള്ള ബിഹാർ ഗ്രാമമായ ചൗസയിൽ മേയ് 10നു 71നു മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞതോടെയാണ് ഗംഗാ നദിയുടെ തീരത്തു താമസിക്കുന്നവർ ആശങ്കയിലായത്. കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളാണു കരയ്ക്കടിഞ്ഞത് എന്നായിരുന്നു സമീപവാസികളുടെ ആശങ്ക.
English Summary: 'Don't Have Rivers to Dump Bodies': Mumbai Mayor's UP Corpses Angle on Covid Deaths