ADVERTISEMENT

ന്യൂഡൽഹി∙ മൂന്നാം തരംഗത്തിന്റെ ആശങ്കകളും അഭ്യൂഹങ്ങളും പടരുന്നതിനിടെ കോവിഡ് പോസിറ്റീവായ കുട്ടികൾക്കു ചികിൽസയ്ക്കായുള്ള മാർഗനിർദേശങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത് സർവീസസ് (ഡിജിഎച്ച്എസ്) പുറത്തിറക്കി. മുതിർന്നവർക്കു നൽകുന്ന ആന്റിവൈറൽ മരുന്നായ റെംഡിസിവിർ കുട്ടികൾക്ക് നൽകരുത്, ഗുരുതരമായി രോഗം ബാധിച്ച കുട്ടികളിൽ മാത്രമേ സ്റ്റിറോയ്ഡ് ഉപയോഗിക്കാൻ പാടുള്ളൂ തുടങ്ങിയ നിർദേശങ്ങളും ഡിജിഎച്ച്എസ് നൽകുന്നു.

റെംഡിസിവിറിന്റെ ഉപയോഗം കുട്ടികൾക്ക് ശുപാർശ ചെയ്യുന്നില്ല. 18 വയസ്സിനു താഴെ പ്രായമുള്ളവരിലെ മരുന്നുപയോഗത്തിന് ആവശ്യമായ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പു നൽകാനാകാത്തതിനാലാണിത്. ‘കാർഡിയോ – പൾമനറി എക്സർസൈസ് ടോളറൻസ്’ കണ്ടെത്തുന്നതിനായുള്ള ആറു മിനിറ്റ് നടന്നുള്ള പരിശോധന 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്കു നടത്താവുന്നതാണ്. പൾസ് ഓക്സിമീറ്റർ കുട്ടിയുടെ വിരലിൽ ഘടിപ്പിച്ചതിനുശേഷം ആറു മിനിറ്റ് തുടർച്ചയായി മുറിയിൽ കൂടി നടക്കുക. ആറുമിനിറ്റ് നടപ്പിനുശേഷം അല്ലെങ്കിൽ അതിനിടയിൽ സാച്ചുറേഷൻ 94 ശതമാനത്തിലും താഴെപ്പോയാൽ അല്ലെങ്കിൽ 3–5 ശതമാനത്തിലേക്ക് ഉടനടി താഴെപ്പോയാൽ അല്ലെങ്കിൽ സുഖമില്ലാതെ ആയാൽ (തലകറക്കം, ശ്വാസംമുട്ടൽ) പോസിറ്റീവ് ടെസ്റ്റ് നടത്തും. ഇത്തരത്തില്‍ ടെസ്റ്റ് വിജയിക്കാനായില്ലെങ്കിൽ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റണം – നിര്‍ദേശങ്ങളിൽ പറയുന്നു.

അനിയന്ത്രിതമായ ആസ്മ രോഗികൾക്ക് ഈ പരിശോധന ശുപാർശ ചെയ്യുന്നില്ല. ഗുരുതരമായ കോവിഡ് രോഗികളെ ഉടൻ തന്നെ ഓക്സിജൻ തെറപ്പി തുടങ്ങണം, ഫ്ലൂയിഡ്, ഇലക്ട്രോബൈറ്റ് ബാലൻസ് പാലിക്കണം. തുടർന്ന് കോർട്ടികോസ്റ്റിറോയ്ഡ്സ് തെറാപ്പിയും തുടങ്ങണം. ലക്ഷണങ്ങളില്ലാത്തതും കുറഞ്ഞ ലക്ഷണങ്ങളോടെയുള്ള കോവിഡ് കേസുകളിലും സ്റ്റിറോയ്ഡ് ഹാനികരമായതിനാൽ, അവ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന മിതമായി ഗുരുതരമായിരിക്കുന്ന അല്ലെങ്കിൽ അതീവ ഗുരുതരമായിരിക്കുന്ന കോവിഡ് രോഗികൾക്ക് ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ഉപയോഗിക്കാം.

കൃത്യമായ സമയത്ത്, കൃത്യമായ അളവിൽ, കൃത്യമായ ഇടവേളകളിലാണ് സ്റ്റിറോയ്ഡുകൾ ഉപയോഗിക്കേണ്ടത് – ആരോഗ്യ മന്ത്രാലയം പറയുന്നു. സ്റ്റിറോയ്ഡുകള്‍ കൃത്യമായി ഉപയോഗിക്കാത്തതാണ് മ്യൂകോർമൈകോസിസ് (ബ്ലാക്ക് ഫംഗസ്) പടരുന്നതിനു കാരണമെന്ന് വിദഗ്ധർ പറയുന്നു. അതേസമയം, അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ മാസ്ക് ധരിക്കണമെന്നില്ല. എന്നാൽ ആറിനും 11നും ഇടയ്ക്ക് പ്രായമുള്ള കുട്ടികൾ രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ മാസ്ക് നിർബന്ധമായും ധരിക്കണം. കോവിഡ് ബാധിതരായ കുട്ടികൾക്ക് സിടി സ്കാൻ നിർദേശിക്കുന്നതില്‍ കൂടുതൽ ശ്രദ്ധാലുക്കളാകണം. ബ്ലാക്ക് ഫംഗസ് രോഗികളിലെ മരണനിരക്ക് കുറയ്ക്കുന്നതിനായി കൾച്ചർ ഫലങ്ങൾക്കു കാത്തിരിക്കാതെ ചികിൽസ തുടങ്ങണമെന്നും ഡിജിഎച്ച്എസിന്റെ മാർഗനിർദേശങ്ങളിൽ പറയുന്നു.

English Summary: Don't Use Remdesivir, Limit CT Scan, Steroid: Centre's Covid Treatment Guidelines for Kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com