ADVERTISEMENT

ന്യൂഡൽഹി∙ നഗരത്തിന്റെ ഭാവി വികസനത്തിനുള്ള മാർഗരേഖകളുമായി പുറത്തിറങ്ങിയ ഡൽഹി 2041 കരടു മാസ്റ്റർ പ്ലാനിൽ പൈതൃക– സാംസാകാരിക ഇടങ്ങളുടെ സംരക്ഷണത്തിനും പ്രത്യേക പദ്ധതികൾ.

പൈതൃക വസ്തുവകകളെ ജിഐഎസ് സംവിധാനത്തിലൂടെ സം‍യോജിപ്പിക്കുക, ഹോട്ടലുകളുടെയും റസ്റ്ററന്റുകളുടെയും പ്രവർത്തന സമയം വർധിപ്പിക്കുക, സാംസ്കാരിക വിഭവങ്ങളുടെ നിയന്ത്രണത്തിനുള്ള പദ്ധതി, പൈതൃക സെല്ലുകൾ രൂപീകരിക്കുക തുടങ്ങിയ നിർദേശങ്ങൾ കരടു മാസ്റ്റർ പ്ലാനിലുണ്ട്. ഡൽഹിയിലെ വിവിധ ഏജൻസികളുടെ മേൽനോട്ടത്തിലുള്ള എല്ലാ പൈതൃക ഇടങ്ങളെയും ജിഐഎസ് സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന ഡൽഹി സ്പേഷ്യൽ ഇൻഫർമേഷൻ സിസ്റ്റവുമായി ബന്ധിപ്പിക്കുന്ന തരത്തിലാണു മാസ്റ്റർ പ്ലാൻ.

പൈത‍ൃക ഇടങ്ങളുടെ അവസ്ഥ ഓരോ 5 വർഷം കൂടുമ്പോഴും വിലയിരുത്തിയതിനുശേഷം ഇവയുടെ സംരക്ഷണത്തിനായി കൂടുതൽ നടപടികൾ സ്വീകരിക്കും. ഡൽഹി ഡവലപ്മെന്റ് അതോറിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമായ കരടു മാസ്റ്റർ പ്ലാനിൽ പൊതുജനങ്ങൾക്കു നിർദേശങ്ങൾ മുന്നോട്ടു വയ്ക്കാനും എതിർപ്പുകൾ അറിയിക്കാനും അവസരമുണ്ട്. സംരക്ഷണം, അനധികൃത കടന്നുകയറ്റം, പൊതു ഇടങ്ങളിൽ ക്രിയാത്മക ഒത്തുചേരലുകൾക്കായുള്ള അടിസ്ഥാന സൗകര്യത്തിന്റെ കുറവ് തുടങ്ങിയ കാര്യങ്ങളാണു പൈതൃക ഇടങ്ങൾക്കായുള്ള പദ്ധതി പ്രധാനമായും അഭിസംബോധന ചെയ്യുന്നത്.

പരിസ്ഥിതി സൗഹാർദ രീതിയിൽ യമുന നദിയുടെ വെള്ളപ്പൊക്ക മേഖലയുടെ പുനരുദ്ധാരണം, അഴുക്കുചാലുകളുടെ ഓരങ്ങളിൽ പച്ചപ്പു സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങളും പ്ലാനിൽ ഉൾപ്പെടുന്നു. ഹരിത ഇടനാഴി നടപ്പാക്കും. പൊതുജനങ്ങളും വിനോദ സഞ്ചാരികളും ധാരാളമായി ഒത്തുകൂടുന്ന ഷാജഹാൻബാദ്, ഇന്ത്യാ ഗേറ്റിലെ പുൽത്തകിടുകൾ, കൊനാട്ട് പാലസ്, ഉൾപ്പെടെയുള്ള മേഖലകൾ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങളും പ്ലാനിലുണ്ട്. പഴയ മാർക്കറ്റുകൾ, 1962നു മുൻപു നിർമിച്ച കെട്ടിടങ്ങൾ, ജുമാ മസ്ജിദിനോടു ചേർന്നു കിടക്കുന്ന സ്കൂൾ പോലെ ഒറ്റപ്പെട്ട ചില സ്ഥലങ്ങൾ തുടങ്ങിയവരെ പൈതൃക ഇടങ്ങളായി അംഗീകരിച്ചേക്കും. പൈതൃക ഇടങ്ങളായി തദ്ദേശ സ്ഥാപനങ്ങൾ അംഗീകരിച്ച പല കെട്ടിടങ്ങളും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ ഉള്ളതാണ്. ഇത്തരം കെട്ടിടങ്ങൾ തനതു രീതിയിൽ സംരക്ഷിക്കാൻ ഉടമകളെ പ്രോത്സാഹിപ്പിക്കും എന്നും പ്ലാനിൽ പറയുന്നു.

English Summary: Green Corridors, Heritage And Cultural Circuits In Delhi 2041 Master Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com