‘സുശാന്തിന്റെ ജീവചരിത്രമോ വസ്തുതാ വിവരണമോ അല്ല; സിനിമകൾ തടയില്ല’
Mail This Article
ന്യൂഡൽഹി ∙ അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമകളുടെ റിലീസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി. വെള്ളിയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ‘ന്യായ്: ദ് ജസ്റ്റിസ്’ അടക്കമുള്ള സിനിമകൾ സുശാന്തിന്റെ ജീവചരിത്രമോ (ബയോപിക്) സംഭവങ്ങളുടെ വസ്തുതാപരമായ വിവരണമോ അല്ലെന്നു ചൂണ്ടിക്കാട്ടിയാണു കോടതിയുടെ നടപടി.
‘മരണാനന്തര സ്വകാര്യതാ അവകാശം അനുവദനീയമല്ല’ എന്നും സുശാന്തിന്റെ പിതാവ് നൽകിയ ഹർജിയിന്മേലുള്ള ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കി. സംഭവിച്ച കാര്യങ്ങളുടെ വിവരങ്ങൾ പൊതുവായി ലഭ്യമാണെങ്കിൽ, അവയിൽനിന്നു പ്രചോദനം ഉൾക്കൊണ്ടു സിനിമയെടുക്കുന്നതു സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമായി കാണാനാകില്ലെന്ന നിർമാതാക്കളുടെയും സംവിധായകരുടെയും വാദങ്ങളിൽ ന്യായമുണ്ടെന്നും കോടതി പറഞ്ഞു.
തന്റെ മകന്റെ പേരോ സമാന പേരോ സിനിമകളിൽ ഉപയോഗിക്കുന്നതിൽനിന്ന് തടയണമെന്ന് ആവശ്യപ്പെട്ട് സുശാന്തിന്റെ പിതാവ് കൃഷ്ണ കിഷോർ സിങ് നൽകിയ ഹർജി ജസ്റ്റിസ് സഞ്ജീവ് നരുല തള്ളിക്കളഞ്ഞു. ‘സൂയിസൈഡ് ഓർ മർഡർ: എ സ്റ്റാർ വാസ് ലോസ്റ്റ്, ‘ശശാങ്ക്’, പേരിടാത്ത മറ്റൊരെണ്ണം ഉൾപ്പെടെയുള്ള സിനിമകൾ സുശാന്തിന്റെ കഥ പറയുന്നതാണ്. കഴിഞ്ഞ വർഷം ജൂൺ 14ന് ആണു സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റേത് അസ്വാഭാവിക മരണമാണെന്ന് ആരോപിച്ച് കുടുംബവും സുഹൃത്തുക്കളും രംഗത്തെത്തിയതു സിനിമാലോകത്തും പുറത്തും വലിയ ചലനങ്ങളുണ്ടാക്കി.
English Summary: HC refuses to stay release of films on Rajput's life, says movies not biopic, factual