ADVERTISEMENT

ന്യൂഡല്‍ഹി∙ താന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയതുമായി രാഹുല്‍ ഗാന്ധിക്കോ പാര്‍ട്ടിയിലെ നേതൃമാറ്റ ചര്‍ച്ചകള്‍ക്കോ ബന്ധമില്ലെന്ന് ജിതിന്‍ പ്രസാദ. ബിജെപിയില്‍ ചേരുന്നതിനു മുമ്പ് ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായും യാതൊരുവിധ ഡീലും ഉറപ്പിച്ചിട്ടില്ലെന്നും പാര്‍ട്ടി നല്‍കുന്ന ചുമതല വഹിക്കുമെന്നും ജിതിന്‍ പറഞ്ഞു. 

ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ട് ആയതുകൊണ്ടാണ് കോണ്‍ഗ്രസ് വിട്ടത്. ജനങ്ങളെ സേവിക്കുന്നതിനു വേണ്ടിയാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും ജിതിന്‍ പറഞ്ഞു. രാഹുലുമായോ മറ്റേതെങ്കിലും നേതാക്കളുമായോ ബന്ധപ്പെട്ട വിഷയങ്ങളല്ല പാര്‍ട്ടി വിടാനുള്ള തീരുമാനത്തിനു പിന്നില്‍. കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ലെന്നു ഞാന്‍ പറഞ്ഞിട്ടില്ല. കേന്ദ്രമന്ത്രിയാകാനുള്ള അവസരം ലഭിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ കാര്യങ്ങള്‍ ദുഷ്‌കരമാകുകയാണ്. ജനങ്ങള്‍ നരേന്ദ്ര മോദിക്കൊപ്പമാണെന്നാണു ഞാന്‍ കരുതുന്നത്. ബിജെപിയിലെത്തി ജനങ്ങളെ സേവിക്കാന്‍ കഴിമെന്നാണു പ്രതീക്ഷിക്കുന്നത്.- ജിതിന്‍ പറഞ്ഞു.

'രാഷ്ട്രീയക്കളികളാല്‍ ചുറ്റപ്പെട്ട ഒരു പാര്‍ട്ടിയിലാണ് താന്‍ എന്ന തോന്നലുണ്ടായി തുടങ്ങി. ജനസേവനത്തിന് ഒരു സംഭാവനയും നല്‍കാന്‍ കഴിയാത്ത അവസ്ഥയുമുണ്ടായി. ബിജെപി മാത്രമാണ് സംഘടനാ സംവിധാനമുളള പാര്‍ട്ടി. മറ്റെല്ലാ പാര്‍ട്ടികളും ചില വ്യക്തികള്‍ക്കും ചുറ്റും മാത്രം കറങ്ങുന്നവയാണ്. യോഗി ആദിത്യനാഥിനൊപ്പം കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്.' - ജിതിന്‍ പറഞ്ഞു.  

നാല്‍പ്പത്തിയേഴുകാരനായ ജിതിന്‍ മുമ്പ് രാഹുല്‍ ഗാന്ധിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളില്‍ ജിതിനുമുണ്ടായിരുന്നു. ഇതോടെ രാഹുല്‍, സോണിയ അനുകൂലികളെന്നും ജി23 വിമത നേതാക്കളെന്നും പാര്‍ട്ടിയില്‍ വിഭാഗീയത പ്രകടമായി. ആഭ്യന്തരപ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഈ മാസം സംഘടനാ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചെങ്കിലും പിന്നീടു മാറ്റിവച്ചു. 

അതേസമയം യാതൊരു പ്രസക്തിയുമില്ലാത്ത നേതാവാണ് ജിതിന്‍ പ്രസാദ എന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. 2014, 2019 ദേശീയ തിരഞ്ഞെടുപ്പിലും 2017 യുപി നിയമസഭാ തിരഞ്ഞെടുപ്പിലും ജിതിന്‍ തുടര്‍ച്ചയായി പരാജയപ്പെട്ട കാര്യമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

English Summary: "Not About Rahul Gandhi Or...": Jitin Prasada On Why He Quit Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com