ADVERTISEMENT

കൊല്‍ക്കത്ത∙ ഒരു കാലത്ത് മമതാ ബാനര്‍ജിയുടെ വലംകൈ ആയിരുന്ന മുകുള്‍ റോയി ബിജെപിയില്‍നിന്നു വീണ്ടും തൃണമൂലിലേക്കു മടങ്ങുമോ എന്നതാണ് ബംഗാള്‍ രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്. കൊല്‍ക്കത്തയില്‍ നടന്ന ബിജെപി യോഗം മുകുള്‍ ബഹിഷ്‌കരിച്ചതോടെ അഭ്യൂഹങ്ങള്‍ ഏറിയിരിക്കുകയാണ്. തൃണമൂല്‍ വിട്ടെത്തിയ സുവേന്ദു അധികാരിയും മുകുള്‍ റോയിയും തമ്മില്‍ അഭിപ്രായഭിന്നതയിലാണെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. 

മുകുള്‍ റോയി വിഷയത്തില്‍ ഇതുവരെ മൗനം പാലിച്ചിരുന്ന തൃണമൂല്‍ ആകട്ടെ ബുധനാഴ്ച വൈകിട്ടോടെ ചില സൂചനകള്‍ നല്‍കിത്തുടങ്ങി. പാര്‍ട്ടി എംപി സുഗത റോയി ആണ് 'ഘര്‍ വാപസി'യെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്. പാര്‍ട്ടി വിട്ടെങ്കിലും മുകുള്‍ റോയി ഒരിക്കലും മമതയെ അധിക്ഷേപിച്ചിട്ടില്ലെന്ന് സുഗത പറഞ്ഞു. 

നിരവധിയാളുകള്‍ അഭിഷേക് ബാനര്‍ജിയുമായി ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുവെന്നും സുഗത റോയി പറഞ്ഞു. ആവശ്യം വേണ്ടിയിരുന്ന സമയത്ത് പാര്‍ട്ടിയെ ചതിച്ചവരാണ് അവര്‍. മമതാ ബാനര്‍ജിയാവും അവസാന തീരുമാനമെടുക്കുക. പാര്‍ട്ടി വിട്ടവരെ രണ്ടായി തിരിക്കേണ്ടിവരും. പാര്‍ട്ടി വിട്ടെങ്കിലും മമതാ ബാനര്‍ജിയെ അപമാനിക്കാതെ മൃദുസമീപനം സ്വീകരിച്ചവരെ ഒരു വിഭാഗമായും മമതയെ പൊതുസമൂഹത്തില്‍ അപമാനിച്ചവരെ മറ്റൊരു വിഭാഗമായും. സുവേന്ദു അധികാര പാര്‍ട്ടി വിട്ട ശേഷം മമതയെ കടന്നാക്രമിച്ചിരുന്നു. എന്നാല്‍ മുകുള്‍ റോയി ഒരിക്കലും പരസ്യമായി മമതയെ അധിക്ഷേപിച്ചിട്ടില്ല. - സുഗത റോയി പറഞ്ഞു. മുകുള്‍ റോയിയെ തള്ളിപ്പറയാതെ പാര്‍ട്ടി എംപി നടത്തിയ പരാമര്‍ശം ഏറെ ഗൗരവത്തോടെയാണ് ബിജെപി വൃത്തങ്ങള്‍ കാണുന്നത്. 

മമതാ ബാനര്‍ജിയുടെ വിശ്വസ്തനായിരുന്ന മുകുള്‍ റോയി 2017-ലാണ് പാര്‍ട്ടിവിട്ട് ബിജെപിയിലെത്തിയത്. തുടര്‍ന്ന് നിരവധി തൃണമൂല്‍ എംഎല്‍എമാരെയും നേതാക്കളെയും അടര്‍ത്തിയെടുക്കുന്നതിനു ചുക്കാന്‍ പിടിച്ചതും മുകുള്‍ റോയിയാണ്. ഇവരില്‍ 35ഓളം നേതാക്കന്മാര്‍ ഇപ്പോള്‍ മമതയ്‌ക്കൊപ്പം മടങ്ങാനുള്ള ശ്രമത്തിലാണെന്നാണു റിപ്പോര്‍ട്ട്. 

മമതാ ബാനര്‍ജിയുടെ അനന്തരവനായ അഭിഷേക് ബാനര്‍ജി പാര്‍ട്ടിയുടെ നിര്‍ണായക ചുമതലയിലേക്കു വന്നതിനു പിന്നാലെ മുകുള്‍ റോയിയെ അദ്ദേഹത്തിന്റെ ഭാര്യ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തി കണ്ടിരുന്നു. തൊട്ടുപിറ്റേന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് മുകുള്‍ റോയിയുമായി ഫോണില്‍ സംസാരിച്ചു. ഭാര്യയുടെ ആരോഗ്യവിവരം തിരക്കാനാണ് പ്രധാനമന്ത്രി വിളിച്ചതെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നതെങ്കിലും പാര്‍ട്ടിക്ക് ആശങ്കവിട്ടൊഴിഞ്ഞിട്ടില്ല. സുവേന്ദു അധികാരി ഉള്‍പ്പെടെ നിരവധി നേതാക്കളെ ഡല്‍ഹിക്കു വിളിപ്പിച്ചു കേന്ദ്രനേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സുവേന്ദു ചര്‍ച്ച നടത്തി.

English Summary: On Mukul Roy's Return, A Heavy Hint From Trinamool MP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com