ലോക്ഡൗൺ ഫലപ്രദം; പൂർണമായി ആശ്വസിക്കാറായിട്ടില്ല: മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് ലോക്ഡൗൺ ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് രോഗികളുടെ എണ്ണത്തിലും രോഗവ്യാപന തോതിലും കുറവുണ്ടായി. എന്നാൽ പൂർണമായി ആശ്വസിക്കാനുള്ള സാഹചര്യമായിട്ടില്ല. ടിപിആർ പത്തിന് താഴെ എത്തിക്കാനാണ് ശ്രമം. ടിപിആർ കൂടിയ സ്ഥലങ്ങളിൽ പരിശോധനകൾ കൂട്ടും. വാരാന്ത്യത്തിലെ സമ്പൂർണ ലോക്ഡൗണിനോട് ജനം സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് വകഭേദങ്ങളെ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നതെന്നും കേരളത്തിൽ, വ്യാപനനിരക്ക് കൂടിയ ഡെൽറ്റ വൈറസ് വകഭേദമാണ് കൂടുതൽ കണ്ടുവരുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. മാസ്ക് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങളിൽ വിട്ടുവീഴ്ച പാടില്ല. പുറത്തുപോകുന്നവർ വീട്ടിനുള്ളിലും മാസ്ക് ധരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വെള്ളിയാഴ്ച 14,233 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,096 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണമാണ് കോവിഡ് മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,804 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,355 പേര്‍ രോഗമുക്തി നേടി. നിലവിൽ 1,34,001 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
English Summary: CM Pinarayi Vijayan Press Meet