‘കുടിയേറ്റ മുസ്‌ലിംകൾ കുടുംബാസൂത്രണം നടത്തണം’: വിവാദത്തിലായി അസം മുഖ്യമന്ത്രി
Mail This Article
ഗുവാഹത്തി∙ ജനസംഖ്യാ നിയന്ത്രണ വിഷയത്തിൽ വിവാദ പരാമർശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കുടിയേറ്റക്കാരായ മുസ്‌ലിം വിഭാഗം കുടുംബാസൂത്രണം നടത്തി ജനസംഖ്യ നിയന്ത്രിച്ചാൽ ഭൂമി കയ്യേറ്റം ഉൾപ്പെടെയുള്ള സാമൂഹിക ഭീഷണികൾ ഒഴിവാക്കാമെന്നാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ജനസംഖ്യാ വർധന ഇതുപോലെ തുടരുകയാണെങ്കിൽ തന്റെ വീടും കടന്നുകയറി ഉപയോഗിച്ചേക്കാമെന്നും ഹിമന്ത പറഞ്ഞു.
കയ്യേറ്റ വിരുദ്ധ നടപടികളിൽ ഭൂമി നഷ്ടപ്പെടുന്നത് കുടിയേറ്റ മുസ്‌ലിം വിഭാഗത്തിനാണല്ലോ എന്ന ചോദ്യത്തിന് ഗുവാഹത്തിയിലെ വാർത്താസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അസമിലെ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളെ ബംഗ്ലദേശിൽനിന്നു കുടിയേറിയവരായാണ് കാണുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണം തന്നെ അസമിലെ തദ്ദേശീയരെ സംരക്ഷിക്കുമെന്നതായിരുന്നു.
അസമിൽ 3.12 കോടി ജനസംഖ്യയിൽ കുടിയേറ്റ മുസ്‌ലിംകൾ 31% വരും. 126 നിയമസഭാ സീറ്റുകളിൽ 35 എണ്ണത്തിൽ നിർണായക സ്വാധീനമുണ്ട്. നേരത്തേയും വിവിധ ബിജെപി നേതാക്കൾ സമാന പ്രതികരണം നടത്തിയിട്ടുണ്ട്. ഇതും വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
അതേസമയം, മുഖ്യമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയപ്രേതിരമാണെന്നും ഒരു സമൂഹത്തെ ലക്ഷ്യമിട്ടുള്ളതാണെന്നും എഐയുഡിഎഫ് ജനറൽ സെക്രട്ടറിയും മനാകച്ചാർ എംഎൽഎയുമായ അനിമുൽ ഇസ്‌ലാം പറഞ്ഞു. ‘സർക്കാർ ജനസംഖ്യാ നയം കൊണ്ടുവന്നതിനെ ഞങ്ങൾ എതിർത്തിട്ടില്ല. എന്നാൽ ജനസംഖ്യാ വർധനയ്ക്കു കാരണം കുടിയേറ്റ മുസ്‌ലിംകൾ ആണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ദൗർഭാഗ്യകരമാണ്’ – അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary: In Assam, Himanta Sarma Asks Immigrant Muslims To Control Population