42 കേസുള്ളവരുടെ ആരോപണത്തിന് ‘പൊന്നും വില’; ഉദ്യോഗസ്ഥനെ മാറ്റി വകുപ്പ്
Mail This Article
കോഴിക്കോട് ∙ സംസ്ഥാനത്തെ ഞെട്ടിച്ച മരംമുറി കേസിൽ വനം വകുപ്പിന്റെ അന്വേഷണം തുടക്കത്തിലേ പാളുന്നു. വയനാട്ടിലെ മുട്ടിൽ മരംമുറി കേസ് പുറത്തു കൊണ്ടുവന്ന ഫ്ളയിങ് സ്ക്വാഡ് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ പി.ധനേഷ് കുമാറിനെ അന്വേഷണ സംഘത്തിൽനിന്നു മാറ്റി. 42 കേസുകളിലെ പ്രധാന പ്രതികളായ റോജി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും ഒരു രേഖകളുടെയും പിന്തുണ ഇല്ലാതെ ചാനലുകളിൽ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ധനേഷ് കുമാറിനെ മാറ്റിയത്.
നീതിയുക്തമായ റിപ്പോർട്ടുകൾ നൽകിയ ഉദ്യോഗസ്ഥനെ, പ്രതികളുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം മാറ്റുന്നത് വനം ഉന്നത തലത്തിൽ നടന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സൂചന. മുട്ടിൽ മരം മുറിയിൽ റോജിയും ആന്റോയും കുറ്റക്കാരാണെന്നും വൻതോതിൽ വ്യാജ രേഖകൾ ഉപയോഗിച്ച് വയനാട്ടിൽനിന്ന് മരങ്ങൾ കടത്തിയിട്ടുണ്ടെന്നും ആദ്യ റിപ്പോർട്ട് നൽകിയത് കോഴിക്കോട് ഫ്ളയിങ് സ്ക്വാഡ് ഡിഎഫ്ഒ ധനേഷ് കുമാറാണ്. ഉത്തരമേഖലാ ചീഫ് കൺസർവേറ്റർ വിനോദ് കുമാറിന്റെ കണ്ടെത്തലും ധനേഷ് കുമാറിന്റെ നിഗമനങ്ങൾ ശരിവയ്ക്കുന്നതായിരുന്നു.
ഇതിനിടിയിലാണ് കൺസർവേറ്റർ എൻ.ടി.സാജൻ അന്വേഷണ ഉദ്യോഗസ്ഥനായ റേഞ്ച് ഓഫിസർ സമീറിനെതിരെ റിപ്പോർട്ട് നൽകുന്നത്. വനം വിജിലൻസ് അന്വേഷണത്തിനായി ഗംഗാസിങ്ങിന്റെ നേതൃത്വത്തിൽ അഞ്ച് സംഘങ്ങൾക്കാണ് രൂപം കൊടുത്തിരുന്നത്. തൃശൂർ, എറണാകുളം ജില്ലകളിൽനിന്നു മരങ്ങൾ നഷ്ടപ്പെട്ടതിനെ കുറിച്ച് അന്വേഷണം നടത്തേണ്ട ചുമതലയായിരുന്നു ധനേഷ് കുമാറിന്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മരങ്ങൾ നഷ്ടപ്പെട്ടത് തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നാണ്.
നഷ്ടപ്പെട്ട മരങ്ങൾക്കാകട്ടെ ഒരു രേഖയുമില്ല. പ്രാഥമിക അന്വേഷണത്തിൽ തന്നെ അറുന്നൂറോളം കൂറ്റൻ തേക്ക്–ഈട്ടി മരങ്ങൾ തൃശൂരിൽനിന്നു നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. എറണാകുളത്തും സമാനമാണ് സ്ഥിതി. ഇക്കാര്യങ്ങളെ കുറിച്ച് സുതാര്യമായ അന്വേഷണം നടക്കും എന്ന നില വന്നപ്പോഴാണ് പ്രതികളുടെ മൊഴികൾ കേട്ട് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. ധനേഷ് കുമാർ ഇതേവരെ കേസിൽ കൈക്കൊണ്ട നിലപാടുകളോ ഉന്നതങ്ങളിലേക്കു നൽകിയ റിപ്പോർട്ടുകളോ പരിഗണിക്കാതെയാണ് അന്വേഷണ സംഘത്തിൽനിന്നുള്ള മാറ്റമെന്നും സഹപ്രവർത്തകർ പറയുന്നു.
English Summary: Investigation in Rosewood - Teak illegal cutting is taking a wrong turn