ADVERTISEMENT

കൊല്‍ക്കത്ത∙ ബിജെപിയില്‍നിന്നു കൂടുതല്‍ നേതാക്കള്‍ മടങ്ങിയെത്തുമെന്നു ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പാര്‍ട്ടിവിട്ട് ബിജെപിയിലേക്കു പോയ മുന്‍ വിശ്വസ്തന്‍ മുകുള്‍ റോയ് തിരികെ തൃണമൂലിലേക്കെത്തിയതിനു ശേഷം പ്രതികരിക്കുകയായിരുന്നു മമതാ ബാനര്‍ജി. സമചിത്തതയുള്ള, പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പര്യമില്ലാത്തവരെ മാത്രമാണ് തിരികെ സ്വാഗതം ചെയ്യുന്നതെന്നും മമത പറഞ്ഞു. 

പാര്‍ട്ടിവിട്ടവരെ തിരികെയെത്തിക്കാനുള്ള മമതയുടെ ഓപ്പറേഷന്റെ ആദ്യലക്ഷ്യം മുകുള്‍ റോയ് ആയിരുന്നുവെന്നാണ് തൃണമൂല്‍ വൃത്തങ്ങള്‍ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും കിണഞ്ഞു ശ്രമിച്ചിട്ടും വെല്ലുവിളികള്‍ മറികടന്ന് മുകുള്‍ റോയിയെ തിരികെ എത്തിക്കുന്നതില്‍ മമത വിജയിക്കുകയും ചെയ്തു. മമതയെ അട്ടിമറിച്ച് ഭരണംപിടിക്കാന്‍ ഉറച്ച് കളത്തിലിറങ്ങിയ ബിജെപിക്ക് നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ മുകുള്‍ റോയിയുടെ 'ഘര്‍ വാപസി'യും കനത്ത തിരിച്ചടിയായി. 

മുകുള്‍ റോയിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം മറ്റുള്ളവരെ പോലെ വഞ്ചകനല്ലെന്നും മമത പറഞ്ഞു. നിങ്ങള്‍ക്കെല്ലം അറിയുന്നതു പോലെ ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’ ആണ്. പാര്‍ട്ടിയില്‍ അദ്ദേഹം സുപ്രധാനമായ ചുമതല വഹിക്കുമെന്നും മമത പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആരും ബിജെപിയില്‍ തുടരില്ലെന്നു മുകുള്‍ റോയ് പ്രതികരിച്ചിരുന്നു. 

തൃണമൂലിന്റെ നിര്‍ണായക ചുമതലയിലേക്കെത്തിയ അന്തരവന്‍ അഭിഷേക് ബാനര്‍ജിയെ മുന്നില്‍നിര്‍ത്തിയാണ് മമത മുകുള്‍ റോയിയുമായി ചര്‍ച്ചകള്‍ സജീവമാക്കിയത്. മുകുള്‍ റോയിയുടെ ഭാര്യ ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ സന്ദര്‍ശിക്കാനെത്തിയ അഭിഷേക് ദൗത്യം ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. അപകടം മണത്ത ബിജെപി, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ കളത്തിലിറക്കി മുകുള്‍ റോയിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മമതയുടെ തന്ത്രങ്ങള്‍ പൊളിക്കാന്‍ കഴിഞ്ഞില്ല.

English Summary: 'Yes more will come': Says Mamata Banerjee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com