മുറിയിൽ കട്ടിൽപോലുമില്ല; സജിതയെ താമസിപ്പിച്ചത് മറ്റെവിടെയോ: റഹ്മാന്‍റെ മാതാപിതാക്കള്‍
Mail This Article
പാലക്കാട്∙ നെന്മാറയില്‍ യുവതിയെ പത്തുവര്‍ഷം മുറിയില്‍ താമസിപ്പിച്ചെന്ന യുവാവിന്റെ വാദം തള്ളി മാതാപിതാക്കള്‍. മൂന്നു മാസം മുൻപ് ആണ് സജിത പുറത്തിറങ്ങാന്‍ ഉപയോഗിച്ചു എന്ന് പറയുന്ന ജനലിന്‍റെ അഴികള്‍ മുറിച്ചുമാറ്റിയതെന്ന് റഹ്മാന്‍റെ പിതാവ് മുഹമ്മദ് കരീമും മാതാവ് ആത്തികയും മാധ്യമങ്ങളോടു പറഞ്ഞു.
പാതി ചുമരുള്ള മുറിയിലാണ് റഹ്മാന്‍ താമസിച്ചിരുന്നത്. ആരെങ്കിലും ആ മുറിയില്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ അറിയുമായിരുന്നു. റഹ്മാന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മൂന്നു വര്‍ഷം മുൻപ് വീടിന്‍റെ മേല്‍ക്കൂര പൊളിച്ചു പണിതിരുന്നു. ആ സമയത്ത് റഹ്മാന്‍റെ സഹോദരിയുടെ മകനും പിതാവും മുറിക്കകത്ത് കയറിയതാണ്.
ഒരു കട്ടില്‍ പോലും ആ മുറിയിലുണ്ടായിരുന്നില്ല. ചെറിയ ടീപോയ് മാത്രമാണുണ്ടായിരുന്നതെന്നും മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടി. ഈ ടീപോയ്ക്കകത്ത് സജിത ഒളിച്ചുവെന്നാണ് റഹ്മാന്‍ പറഞ്ഞത്. വര്‍ഷങ്ങളോളം സജിതയെ മറ്റെവിടെയോ ആണ് താമസിപ്പിച്ചതെന്നും റഹ്മാന്‍റെ മാതാപിതാക്കള്‍ പറഞ്ഞു. എന്നാൽ, റഹ്മാനും സജിതയും അവരുടെ വാദങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ്.
English Summary: Parents reject Rahman's claim that he hid lover in his room for 10 years