പ്രശാന്ത് കിഷോർ – ശരദ് പവാർ കൂടിക്കാഴ്ച മുംബൈയിൽ; രാഷ്ട്രീയലോകത്ത് ആകാംക്ഷ
Mail This Article
മുംബൈ ∙ രാഷ്ട്രീയ വൃത്തങ്ങളിൽ ആകാംക്ഷയുയർത്തി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. മുംബൈയിൽ പവാറിന്റെ വീട്ടിൽ ഉച്ചഭക്ഷണം കഴിച്ചായിരുന്നു കൂടിക്കാഴ്ച. ബംഗാളിൽ ബിജെപിയുടെ സീറ്റുനില 100 കടക്കില്ലെന്ന് പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിക്കുവേണ്ടി പ്രചാരണ തന്ത്രങ്ങളൊരുക്കിയ പ്രശാന്തിന്റെ പുതിയ നീക്കം ഏവരും ഉറ്റുനോക്കുന്നു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങൾക്കാകാം ഇരുവരും കൂടിക്കാഴ്ച നടത്തുന്നതെന്നാണ് അഭ്യൂഹം. ബംഗാൾ, തമിഴ്നാട് തിരഞ്ഞെടുപ്പു വിജയങ്ങൾക്കുള്ള നന്ദി അറിയിക്കാനാണ് കൂടിക്കാഴ്ചയെന്നാണ് ഔദ്യോഗിക വിശദീകരണം. വിവിധ സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ മമത ബാനർജി, എം.കെ.സ്റ്റാലിൻ എന്നിവരെ സഹായിച്ച ഏതു നേതാവുമായും കൂടിക്കാഴ്ച നടത്താൻ പ്രശാന്ത് തയാറാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
അതേസമയം, ബംഗാളിലെ വൻ വിജയത്തിനു പിന്നാലെ താൻ ഈ മേഖല വിടുകയാണെന്ന് പ്രശാന്ത് പറഞ്ഞിരുന്നു. പുതിയ കാര്യങ്ങൾ ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
English Summary: Prashant Kishor's Meeting With Sharad Pawar Sets Off 2024 Buzz