മന്ത്രി ആർ.ബിന്ദു വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം; ഗവർണർക്ക് പരാതി
Mail This Article
തിരുവനന്തപുരം ∙ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു സത്യപ്രതിജ്ഞാലംഘനം നടത്തിയതായി ബോധ്യപ്പെട്ടതിനെ തുടർന്ന് സർക്കാർ തന്നെ തെറ്റു തിരുത്തി പ്രത്യേക ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിൽ, മന്ത്രി വീണ്ടും ഗവർണറുടെ മുമ്പാകെ സത്യപ്രതിജ്ഞ നടത്തണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി. ഇക്കാര്യം ആവശ്യപ്പെട്ടു ഗവർണർക്ക് നിവേദനം നൽകി.
മേയ് 20ന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പേര് പ്രഫസർ ആർ.ബിന്ദു എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് ഡോ. ആർ.ബിന്ദുവെന്ന് തിരുത്തിയതായി അറിയിച്ചു കൊണ്ടാണ് ജൂൺ എട്ടിന് ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയി അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.
പ്രഫസർ ആർ.ബിന്ദുവെന്ന പേരിലാണ് മന്ത്രി ഗവർണറുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തത്. തൃശൂർ കേരളവർമ കോളജിലെ അധ്യാപികയായ ഡോ. ബിന്ദു പ്രഫസറല്ലെന്നും ഇത് ആൾമാറാട്ടത്തിന് തുല്യവും ഭരണഘടനാ ലംഘനവുമാണെന്നും ഗസറ്റ് വിജ്ഞാപനത്തിലൂടെ തെറ്റ് സർക്കാർ തന്നെ തിരുത്തിയിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും സത്യപ്രതിജ്ഞ നടത്താൻ മന്ത്രിക്ക് നിർദേശം നൽകണമെന്നും നിവേദനത്തിൽ പറയുന്നു.
സർക്കാർ പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തിന്റെ പകർപ്പും പരാതിയോടൊപ്പം നൽകിയിട്ടുണ്ട്. ദേവികുളം എംഎൽഎ എ.രാജയ്ക്ക് സത്യപ്രതിജ്ഞയിൽ തെറ്റു പറ്റിയതിനെ തുടർന്ന് പിഴ അടച്ചശേഷം വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നുവെന്നും അസത്യപ്രസ്താവന നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് തൽസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും സമിതി ചൂണ്ടിക്കാട്ടി.
English Summary: Save University campaign demands re-oath of higher education minister Dr. R. Bindhu