എല്ലാവർക്കും പാർപ്പിടം, കുടിവെള്ളം; വികസന കാഴ്ചപ്പാടുമായി സെബാസ്റ്റ്യൻ കുളത്തുങ്കൽ
Mail This Article
തുടർച്ചയായ അഞ്ചു തിരഞ്ഞെടുപ്പിലും പി.സി.ജോർജിനൊപ്പം അടിയുറച്ചുനിന്ന പൂഞ്ഞാറില്‍ ഇത്തവണ കണ്ടത് അട്ടിമറി ജയത്തോടെ കേരള കോൺഗ്രസ് (എം) നേതാവ് സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ വിജയമാണ്. 16,000ത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. യുഡിഎഫിൽനിന്ന് കേരള കോൺഗ്രസ് (എം) പുറത്താകുന്ന സംഭവപരമ്പരകൾക്കു തുടക്കമിട്ട കോൺഗ്രസ് ജില്ലാ പഞ്ചായത്ത് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത് സെബാസ്റ്റ്യൻ കുളത്തുങ്കലിലൂടെ ആയിരുന്നു. പൂഞ്ഞാറിന്റെ വികസന സ്വപ്നങ്ങളും ജോസ് കെ.മാണിയുടെ നേതൃത്വവും വിലയിരുത്തി മനോരമ ഓൺലൈന്റെ ‘ഓപ്പൺബുക്ക് ഓഫ് എംഎൽഎ’ വിഡിയോ പരമ്പരയിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ സംസാരിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ശരിയുടെ പക്ഷവും സത്യവും നീതിയും വിജയിച്ചുവെന്ന് സെബാസ്റ്റ്യൻ പറഞ്ഞു. വികസനത്തിൽ പിന്നോട്ടു നിൽക്കുന്ന മണ്ഡലമാണ് പൂഞ്ഞാർ. മൂന്നു പതിറ്റാണ്ടിനപ്പുറം ഒരേ ജനപ്രതിനിധി ഭരിക്കുകയും എന്നാൽ വികസനരംഗത്ത് തികഞ്ഞ നിസംഗതയും അലംഭാവവും നിഷ്ക്രിയത്വവും നിലനിൽക്കുന്ന സാഹചര്യവുമുണ്ട്. അതു തിരുത്തിക്കുറിച്ച് വികസനരംഗത്ത് മണ്ഡലത്തെ മുന്നോട്ടു കൊണ്ടുപോകുകയെന്നതാണ് താൻ ലക്ഷ്യം വയ്ക്കുന്നത്. എല്ലാവർക്കും പാർപ്പിടവും എല്ലാവർക്കും കുടിവെള്ളവും എത്തിക്കുകയാണ് തന്റെ സുപ്രധാന വികസന ലക്ഷ്യമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ പറയുന്നു. വിഡിയോ കാണാം.
English Summary: Sebastian Kulathunkal in Openbook of MLA video series