മമത ബാനർജിയുടെ വിവാഹം ഞായറാഴ്ച സേലത്ത്, വരൻ എ.എം.സോഷ്യലിസം
Mail This Article
ചെന്നൈ ∙ സോഷ്യലിസം മമത ബാനർജിയുമായി ചേർന്നു പുതിയ കുടുംബ ജീവിതം ആരംഭിക്കുകയാണു വരുന്ന ഞായറാഴ്ച സേലത്ത്. വരനാണ് എ.എം.സോഷ്യലിസം. വധു പി.മമത ബാനർജിയും. സേലത്തെ സിപിഐയുടെ ജില്ലാ സെക്രട്ടറിയാണ് വരന്റെ പിതാവ് എ.മോഹൻ. 18–ാം വയസ്സു മുതൽ പാർട്ടിക്കൊപ്പമുണ്ട് മോഹൻ.
സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ കമ്യൂണിസം ഇല്ലാതായെന്ന പ്രചാരണം മനസ്സിനെ വല്ലാതെ വേദനിപ്പിച്ചതോടെയാണു തനിക്കുണ്ടാകുന്ന കുട്ടിക്ക് കമ്യൂണിസവുമായി ചേർന്നു നിൽക്കുന്ന പേരിടാൻ തീരുമാനിച്ചതെന്നു മോഹൻ പറയുന്നു. മൂന്നു ആൺകുട്ടികളാണു മോഹനു ജനിച്ചത്. തീരുമാനം പോലെ തന്നെ മൂവർക്കും പേരു നൽകി; കമ്യൂണിസം, ലെനിനിസം, സോഷ്യലിസം.
കമ്യൂണിസം ഇപ്പോഴൊരു അഭിഭാഷകനാണ്. ലെനിനിസവും സോഷ്യലിസവും ചേർന്ന് ആഭരണ നിർമാണശാല നടത്തുന്നു. മൂവരും കടുത്ത പാർട്ടി അനുഭാവികൾ. ലെനിനിസം തന്റെ മകന് മാർക്സിസം എന്നാണു പേരിട്ടിരിക്കുന്നത്.
കോൺഗ്രസ് അനുഭാവികളുടെ കുടുംബത്തിൽ നിന്നാണു വധു മമതയുടെ വരവ്. മമത ബാനർജി പശ്ചിമ ബംഗാളിനു വേണ്ടി ചെയ്ത നല്ല കാര്യങ്ങളിൽ ആരാധന തോന്നിയാണ് അത്തരമൊരു പേര് മകൾക്കു നൽകിയതെന്നു വധുവിന്റെ കുടുംബവും പറയുന്നു. വളരെ ലളിതമായി നടക്കുന്ന വിവാഹ ചടങ്ങിൽ സിപിഐ നേതാക്കൾ പങ്കെടുക്കുന്നുണ്ട്.
English Summary: Mamta Banerjee to marry Socialism, join family of Communism, Lenninism