ADVERTISEMENT

ബംഗാളിൽ ബിജെപിയുടെ ‘ഓപ്പറേഷൻ കമൽ’ അമ്പേ പാളിയതോടെ മാതൃസംഘടനയിലേക്കു മടങ്ങാനൊരുങ്ങുകയാണ് തൃണമൂൽ കോൺഗ്രസ് വിട്ട നേതാക്കൾ. ഒരു മാസത്തോളമായി തുടരുന്ന അഭ്യൂഹങ്ങൾക്കൊടുവിൽ, തൃണമൂൽ സ്ഥാപക നേതാക്കളിൽ പ്രമുഖനും ബിജെപി ദേശീയ ഉപാധ്യക്ഷനുമായ മുകുൾ റോയിയുടെ തിരിച്ചുവരവോടെ, ബിജെപി കൂടാരത്തിലേക്കു പോയ നേതാക്കളുടെ ‘ഘര്‍ വാപസി’ക്കു തുടക്കമായി. ബിജെപി ടിക്കറ്റിൽ കൃഷ്ണനഗർ നോർത്തിൽ നിന്നുള്ള എംഎൽഎയായ മുകുൾ റോയ് മകന്‍ സുഭ്രാൻഷുവിനൊപ്പമാണ് തൃണമൂലിലേക്കു മടങ്ങിയത്.‌

കാളീപൂജ ദിനമായ ജൂൺ ഒൻപതിന് പാർട്ടിയിൽ ചേരാമെന്നാണ് മുകുൾ റോയ് തൃണമൂല്‍ കോണ്‍ഗ്രസുമായി ധാരണയിലെത്തിയതെങ്കിലും ഭാര്യ രോഗബാധിതയായി ചികിത്സയിൽ കഴിയുന്ന സാഹചര്യത്തിൽ കൂടുതൽ സാവകാശം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മകന്‍ സുഭ്രാൻഷു ആദ്യം തൃണമൂലിൽ ചേരുമെന്നും വൈകാതെ താനും ചേരാമെന്നുമായിരുന്നു മുകുൾ റോയിയുടെ നിലപാട്. എന്നാൽ ഇതിനിടെ മുകുൾ റോയിയുടെ മടങ്ങിപ്പോക്ക് തടയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ ശ്രമങ്ങൾ ആരംഭിച്ചതോടെ മമത അപകടം മണത്തു.‌

അടുത്ത വർഷം ആദ്യം ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കേന്ദ്ര മന്ത്രിസഭാ വികസന സാധ്യത നിലനിൽക്കുന്നതിനാൽ കേന്ദ്രമന്ത്രി പദം ലക്ഷ്യമിട്ട് വിലപേശാനാണ് മുകുൾ റോയ് സാവകാശം തേടുന്നതെന്ന കണക്കുകൂട്ടലിൽ മമത തുടർനീക്കങ്ങൾ വേഗത്തിലാക്കുകയായിരുന്നു. മടങ്ങിവരുന്നെങ്കിൽ ഉടൻ വേണമെന്ന് മമത നിലപാട് സ്വീകരിച്ചതോടെ, പദവി സംബന്ധിച്ച് ബിജെപി നേതൃത്വത്തിന്റെ ഉറപ്പു ലഭിച്ചില്ലെങ്കിലുള്ള രാഷ്ട്രീയ തിരിച്ചടി കൂടി കണക്കിലെടുത്ത് തൃണമൂൽ കോൺഗ്രസിലേക്കു മടങ്ങാൻ മുകുൾ റോയ് തീരുമാനിക്കുകയായിരുന്നുവെന്നാണ് സൂചന. ആദ്യം പാർട്ടി വിട്ട മുതിർന്ന നേതാവിനെത്തന്നെ ആദ്യം മടക്കികൊണ്ടുവന്ന് ഓപ്പറേഷൻ 'ഘര്‍ വാപസി'ക്ക് തുടക്കമിടാൻ മമത ബാനർജിക്ക് ഇതോടെ സാധിച്ചു.

മുകുൾ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്കു മടങ്ങിയതോടെ പാർട്ടിയിലേക്ക് തിരികെ വിളിക്കുമെന്ന പ്രതീക്ഷയിലാണ് നിലവിൽ ബിജെപി പാളയത്തിലുള്ള മറ്റു നേതാക്കൾ. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് മുപ്പതോളം നേതാക്കളാണ് തൃണമൂലിൽനിന്നു ബിജെപിയിലേക്കു ചേക്കേറിയത്. ഇവരിൽ ഭൂരിഭാഗവും നിരുപാധികം തൃണമൂല്‍ കോണ്‍ഗ്രസിലേക്കു മടങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചു കഴിഞ്ഞു. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അവഗണനയും നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലായതുമാണ് കാരണം. എന്നാൽ കൊഴിഞ്ഞുപോക്ക് ഒഴിവാക്കാനുള്ള പരിശ്രമത്തിലാണ് ബിജെപി നേതൃത്വം.

കൂടുതൽ നേതാക്കൾ പാർട്ടിയിലേക്കു മടങ്ങിയെത്തുമെന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പര്യമില്ലാത്തവരെ മാത്രമാണ് തിരികെ സ്വാഗതം ചെയ്യുകയെന്നും മമത വ്യക്തമാക്കിക്കഴിഞ്ഞു. പാർട്ടി വിട്ടവരെ തിരികെ എത്തിക്കുന്നതിനൊപ്പം ജനസ്വാധീനമുള്ള ഏതാനും ബിജെപി നേതാക്കളെ കൂടി സ്വന്തം പാളയത്തിലെത്തിച്ച് ബിജെപിയെ കൂടുതൽ ദുർബലമാക്കാനും മമത ലക്ഷ്യമിടുന്നതായി സൂചനയുണ്ട്.

English Summary: Ghar Wapsi for Mukul Roy in Bengal; more leaders in queue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com