ബിജെപി ശിവസേനയെ കണ്ടത് അടിമയെ പോലെ; ഇല്ലാതാക്കാനും ശ്രമിച്ചു: റാവുത്ത്
Mail This Article
മുംബൈ ∙ മുൻ സഖ്യകക്ഷിയായിരുന്ന ബിജെപിക്കെതിരെ കടുത്ത ആരോപണവുമായി ശിവസേന. തങ്ങളെ ‘അടിമകളായാണു’ ബിജെപി കണ്ടിരുന്നതെന്നും 2014 മുതൽ 2019 വരെ മഹാരാഷ്ട്രയിൽ ബിജെപിക്കൊപ്പം അധികാരത്തിലിരുന്നപ്പോൾ രാഷ്ട്രീയമായി അവസാനിപ്പിക്കാൻ ശ്രമമുണ്ടായെന്നും ശിവസേന എംപി സഞ്ജയ് റാവുത്ത് പറഞ്ഞു.
വടക്കൻ മഹാരാഷ്ട്രയിലെ ജൽഗാവിൽ സേനാ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘മുൻ സർക്കാരിൽ ശിവസേനയ്ക്കു രണ്ടാമന്റെ പദവി ഉണ്ടായിരുന്നു. എന്നിട്ടും അടിമകളെപ്പോലെയാണ് അവർ പെരുമാറിയത്. അധികാരം ദുരുപയോഗം ചെയ്തുകൊണ്ടു പാർട്ടിയെ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നു. ഇതോടൊപ്പം നമ്മുടെ പിന്തുണ ആസ്വദിക്കുകയും ചെയ്തു’– റാവുത്ത് വ്യക്തമാക്കി.
മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയതിനെച്ചൊല്ലി സംസ്ഥാനത്തു രാഷ്ട്രീയ അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണു റാവുത്തിന്റെ പ്രസ്താവന. മുഖ്യമന്ത്രി പദവിയെച്ചൊല്ലി 2019ലാണു ശിവസേന-ബിജെപി സഖ്യം തകർന്നത്.
ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊന്നായിരുന്ന ശിവസേന പിന്നീട് കോൺഗ്രസുമായും എൻസിപിയുമായും ചേർന്നു മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിച്ചു. ‘ശിവ സൈനിക്കുകൾക്ക് ഒന്നും ലഭിച്ചില്ലെങ്കിലും, സംസ്ഥാന നേതൃത്വം ഇപ്പോൾ ശിവസേനയുടെ കയ്യിലാണെന്ന് അഭിമാനത്തോടെ പറയാൻ കഴിയും. ഈ വികാരത്തോടെയാണു സഖ്യസർക്കാർ രൂപീകരിച്ചത്’– റാവുത്ത് വ്യക്തമാക്കി.
English Summary: BJP Treated Shiv Sena As "Slaves" In Previous Maharashtra Government: Sanjay Raut