‘സഖാവ് ത്രിവിക്രമന്റെ മകൾ വിസ്മയയുടെ മരണം ഞെട്ടിപ്പിക്കുന്നത്’; പ്രതികരിച്ച് മന്ത്രി
Mail This Article
കൊല്ലം ∙ നിലമേല്‍ കൈതോട് സ്വദേശി എസ്.വി.വിസ്മയ (24) ഭര്‍തൃവീട്ടില്‍ മരിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ജെ.ചിഞ്ചുറാണി. വിസ്മയയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ വെളിച്ചത്തു വരണമെന്നു സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിൽ മന്ത്രി പറഞ്ഞു. സിപിഐ കൈതോട് ബ്രാഞ്ച് സെക്രട്ടറി സഖാവ് ത്രിവിക്രമന്റെ മകൾ വിസ്മയയുടെ മരണം സത്യത്തിൽ ഞെട്ടിപ്പിക്കുന്നതാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമൂഹം ജാഗ്രതയോടെ നിലകൊള്ളണമെന്നും ചിഞ്ചുറാണി കുറിച്ചു.
തിങ്കളാഴ്ച പുലർച്ചെയാണ് ശൂരനാട് പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ വിസ്മയയെ മരിച്ച നിലയിൽ കണ്ടത്. മോട്ടര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനാണ് ഭർത്താവ് കിരൺ. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിസ്മയയുടേത് സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകമാണെന്നു ബന്ധുക്കൾ ആരോപിച്ചു. വിസ്മയയ്ക്കു മര്‍ദനമേറ്റ ചിത്രങ്ങളും അതുമായി ബന്ധപ്പെട്ട സന്ദേശങ്ങളും ബന്ധുക്കൾ പുറത്തുവിട്ടു.
കഴിഞ്ഞവര്‍ഷം മേയ് 31ന് ആയിരുന്നു ഇവരുടെ വിവാഹം. ഭര്‍തൃവീട്ടിലെ മര്‍ദനത്തെക്കുറിച്ച് ഞായറാഴ്ച വിസ്മയ ബന്ധുവിനു വാട്സാപ് സന്ദേശം അയച്ചിരുന്നു. കൂടാതെ ക്രൂരമര്‍ദനത്തിന്റെ ചിത്രങ്ങളും അയച്ചു. മുഖത്തും കൈകളിലും മുറിവേറ്റതിന്റെ പാടുകള്‍ ചിത്രത്തിലുണ്ട്. ഇതിനു പിന്നാലെയാണു തിങ്കളാഴ്ച പുലര്‍ച്ചെ വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
English Summary: Minsiter J Chinchurani About Vismaya's Death