ADVERTISEMENT

തിരുവനന്തപുരം ∙ വിഖ്യാത കർണാടക സംഗീതജ്ഞ പാറശ്ശാല ബി. പൊന്നമ്മാൾ അന്തരിച്ചു. വലിയശാല തെരുവിലെ വീട്ടിൽ ഉച്ചയ്ക്ക് 1.10 നായിരുന്നു അന്ത്യം. 96 വയസ്സായിരുന്നു. 2017 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2009 ൽ കേരള സർക്കാരിന്റെ സ്വാതി പുരസ്‌കാരം നേടി.

എട്ടുപതിറ്റാണ്ടു പിന്നിട്ട സംഗീതസപര്യയ്ക്കു ശേഷമാണ് ബി.പൊന്നമ്മാളിന്റെ വിടവാങ്ങൽ. പ്രശസ്തരും പ്രഗൽഭരുമായ നിരവധി പേർ അവരുടെ ശിഷ്യപരമ്പരയിലുണ്ട്. നെയ്യാറ്റിൻകര വാസുദേവൻ, പാലാ സി.കെ. രാമചന്ദ്രൻ, ഡോ. കെ.ഓമനക്കുട്ടി, കുമാരകേരളവർമ, എം.ജി.രാധാകൃഷ്ണൻ, കെപിഎസി രവി, പൂവരണി കെ.വി.പി.നമ്പൂതിരി തുടങ്ങിയവർ അവരുടെ ശിഷ്യഗണത്തിൽ ഉൾപ്പെടുന്നു.

പ്രായത്തിനു കീഴ്പ്പെടുത്താനാകാത്ത സംഗീതസപര്യയ്ക്കുടമയായിരുന്നു പൊന്നമ്മാൾ. തിരുവനന്തപുരം വലിയശാല ഗ്രാമത്തിലെ വ്യാസ എന്ന അഗ്രഹാരത്തിൽ തൊണ്ണൂറാണ്ടു പിന്നിട്ടിട്ടും അവർ ശുദ്ധസംഗീതത്തെ ഉപാസിച്ചു. നിത്യമധുരമാർന്ന അവരുടെ നാദവൈഭവം പുതുതലമുറയ്ക്ക് കൈമാറാനും സമയം കണ്ടെത്തി. തിരഞ്ഞെടുത്ത പാതയില്‍ അര്‍പ്പണ ബോധത്തോടെ പ്രായാധിക്യത്തിന്റെ കാലത്തും അക്ഷീണമായി സഞ്ചരിച്ച മഹാപ്രതിഭ കൂടിയായിരുന്നു അവർ.

parassala-b-ponnammal-3

പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും കേരളത്തിലും തമിഴ്നാട്ടിലുമുള്ള നിറസദസ്സുകളാണ് അവരുടെ ഗാനമാധുരം തേടിയെത്തിയത്. ത്യാഗരാജ ഭാഗവതരുടെയും സ്വാതി തിരുനാളിന്റെയും കൃതികൾക്കൊപ്പം പ്രസിദ്ധമായ തമിഴ്കൃതികളും അവരുടെ കച്ചേരികളിൽ ഇടകലർന്നെത്തി. ഗുരുവായൂർ പുരേശ സുപ്രഭാതം, തൃശ്ശിവ പുരേശ സുപ്രഭാതം, ഉത്സവ പ്രബന്ധം, നവരാത്രി കൃതി, മീനാംബികാ സ്തോത്രം, ഇരയിമ്മന്‍ തമ്പിയുടെയും കെ.സി.കേശവപിള്ളയുടെയും കൃതികള്‍ തുടങ്ങിയവയുടെ അനശ്വരങ്ങളായ സംഗീതാവിഷ്കാരങ്ങള്‍ പാറശ്ശാല പൊന്നമ്മാളുടെ അതുല്യ പ്രതിഭയുടെ മാറ്റുരച്ചുകാട്ടി.

പാറശ്ശാല ഗ്രാമത്തിൽ ഹെഡ്മാസ്റ്റായിരുന്ന മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായി 1924 ലാണ് പൊന്നമ്മാൾ ജനിച്ചത്. ഏഴാം വയസ്സിൽ സംഗീത അഭ്യസനം ആരംഭിച്ചു. പ്രശസ്ത സംഗീതജ്ഞൻ പാപനാശം ശിവന്റെ ശിഷ്യയായിരുന്നു. പരമുപിളള ഭാഗവതർ, രാമസ്വാമി ഭാഗവതർ എന്നിവരും ആദ്യകാല ഗുരുക്കന്മാരായി. ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംഗീതമൽസരത്തിൽ ഒന്നാം സമ്മാനം നേടുമ്പോൾ 15 വയസ്സായിരുന്നു പൊന്നമ്മാളിന്. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരായിരുന്നു അന്ന് വിധികർത്താവ്.

തിരുവനന്തപുരത്തെ സ്വാതിതിരുനാൾ സംഗീത അക്കാദമിയിലെ ആദ്യ ബാച്ചിലെ ആദ്യ വിദ്യാർഥിനിയായിരുന്ന അവർ ഗാനപ്രവീണയും തുടർന്ന് ഗാനഭൂഷണും ഒന്നാം റാങ്കോടെ പാസായി. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ ആദ്യമായി പാടിയ വനിത എന്ന പെരുമയും അവർക്കുണ്ട്. 2006 സെപ്റ്റംബറിൽ ആയിരുന്നു ആ ചരിത്രസംഭവം. പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു കീഴ്‌വഴക്കമാണ് പൊന്നമ്മാൾ അന്ന് തിരുത്തിയത്.

പതിനെട്ടാം വയസ്സിൽ തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂളിൽ സംഗീത അധ്യാപികയായി. 1952 ൽ സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ അധ്യാപികയായി. അവിടെ ലക്ചററായും പ്രഫസറായും പ്രവർത്തിച്ചു. കോളജിലെ ആദ്യ വനിതാ പ്രിൻസിപ്പലായി. 1980 ൽ തൃപ്പൂണിത്തുറ ആർഎൽവി മ്യൂസിക് ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്സ് പ്രിൻസിപ്പലായാണ് വിരമിച്ചത്. ആകാശവാണിയുടെ എ ഗ്രേഡ് ആർട്ടിസ്റ്റായിരുന്ന അവരുടെ കച്ചേരികൾ നിരവധി തവണ പ്രക്ഷേപണം ചെയ്തു.

1965ൽ ഗായകരത്നം അവാർഡ് ലഭിച്ചു. കേരള സംഗീത നാടക അക്കാഡമി അവാർഡ്, കേന്ദ്ര സംഗീതനാടക ഫെല്ലോഷിപ്പ്,
കേന്ദ സംഗീത നാടക അക്കാദമി അവാർഡ്, ചെമ്പൈ ഗുരുവായൂരപ്പൻ പുരസ്‌കാരം, മദ്രാസ് മ്യൂസിക് അക്കാദമി പുരസ്‌കാരം,
ചെന്നൈ ശ്രീകൃഷ്ണഗാനസഭയുടെ പുരസ്‌കാരം തുടങ്ങിയവ അവർ നേടിയ ബഹുമതികളിൽ ഉൾപ്പെടുന്നു. പരേതനായ ആർ. ദൈവനായകം അയ്യരാണ് ഭർത്താവ്. മക്കൾ: സുബ്രഹ്മണ്യം(റിസർവ് ബാങ്ക്), മഹാദേവൻ(ബിഎസ്എൻഎൽ).

English Summary: Carnatic Musician Parassala B Ponnammal Passed Away
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com