ADVERTISEMENT

ന്യൂഡൽഹി ∙ ബംഗാളിലെ തിരഞ്ഞെടുപ്പു തോൽവിയിൽ തെറ്റ് ഏറ്റുപറഞ്ഞു സിപിഎം. ഇടതുപക്ഷവും സംയുക്ത മോർച്ചയും നേരിട്ടതു വൻ തിരിച്ചടിയാണെന്നും ഇടത് ആശയങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞില്ലെന്നും പോളിറ്റ് ബ്യൂറോയ്ക്കു സംസ്ഥാന ഘടകം റിപ്പോർട്ടു നൽകി.

ഞായറാഴ്ച അവസാനിച്ച സിപിഎം പിബിയിൽ വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടുകൾ പരിഗണനയ്ക്കു വന്നു. പ്രാദേശിക തലത്തിൽ നടത്തിയ അവലോകന യോഗങ്ങളിൽനിന്നു വിവിധ സംസ്ഥാനങ്ങളുടെ നേതൃത്വം തയാറാക്കിയ റിപ്പോർട്ടുകളാണു പിബിക്കു മുന്നിൽ എത്തിയത്. ഇതിൽ ബംഗാൾ ഘടനം സമർപ്പിച്ച റിപ്പോർട്ടിലാണു സംഘടനാ പ്രവർത്തനത്തിനെതിരെ ഗുരുതര പരാമർശങ്ങൾ ഉള്ളത്.

റിപ്പോർട്ടുകൾ 18നു കേന്ദ്ര കമ്മിറ്റിക്കു കൈമാറും. ബംഗാൾ ഘടകത്തിന്റെ റിപ്പോർട്ടിലെ പരാമർശങ്ങൾ ഇങ്ങനെ– ‘സംസ്ഥാനത്ത് ഇടതുപക്ഷം നേരിട്ടത് വൻ ദുരന്തമാണ്. കോൺഗ്രസും സിപിഎമ്മും ഉൾപ്പെട്ട സംയുക്ത മോർച്ചയിൽ ജനങ്ങൾക്കു വിശ്വാസം വളർത്തിയെടുക്കാൻ കഴിഞ്ഞില്ല. പൊതു ജനങ്ങൾക്കിടയിൽ പാർട്ടി അന്യവൽക്കരിക്കപ്പെട്ടു.

സംഘടനാ പ്രവർത്തനത്തിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചു. ഇടത് ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ പാർട്ടിക്കു കഴിയുന്നില്ല. ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ ചർച്ചയാക്കുന്നതിൽ ഇടതുപക്ഷം പരാജയപ്പെട്ടു. ബിജെപിയും തൃണമൂൽ കോൺഗ്രസും ധ്രുവീകരണ രാഷ്ട്രീയം കളിച്ചു.’

CPM-logo

∙ ജനങ്ങളുടെ അഭിപ്രായം തേടാൻ സിപിഎം

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചശേഷം ആദ്യമായാണ് സിപിഎമ്മിനു ബംഗാൾ നിയമസഭിയിലേക്ക് ഒരു അംഗത്തെപ്പോലും എത്തിക്കാനാകാതെ പോയത്. ഇതേ തുടർന്നു സാധാരണക്കാരിൽനിന്നും പോഷക സംഘടകളിൽനിന്നും അഭിപ്രായം തേടാൻ പാർട്ടി തീരുമാനിച്ചു. ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ വിദ്യാർഥി, യുവജന, വനിതാ വിഭാഗങ്ങളും കർഷക സംഘടനകളും തൊഴിലാളി യൂണിയനുകളും പാർട്ടി നേതൃത്വത്തിനു കൈമാറിയിരുന്നു.

ഫയൽ ചിത്രം: മനോരമ
പ്രതീകാത്മക ചിത്രം.

വിവിധ വിഭാഗങ്ങളുടെ റിപ്പോർട്ടുകൾ പ്രത്യേകമായി തരം തിരിച്ചശേഷം വെബ്സൈറ്റിലൂടെ പൊതു ജനങ്ങൾക്കു ലഭ്യമാക്കാനും തിരഞ്ഞെടുപ്പിൽ പാർട്ടിക്കു സംഭവിച്ച പരാജയത്തിൽ അഭിപ്രായം തേടാനുമാണു നേതൃത്വം ലക്ഷ്യമിടുന്നത്. ജനങ്ങളുടെ പ്രതികരണം കൂടി ലഭിച്ചശേഷം ഭാവിയിലെ രാഷ്ട്രീയ പ്രവർത്തനം സംബന്ധിച്ച അന്തിമ റിപ്പോർട്ട് തയാറാക്കാനാണു നീക്കം.

കോൺഗ്രസ്, ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐഎസ്എഫ്) എന്നീ പാർട്ടികളുമായാണു ബംഗാളിൽ ഇടതു മുന്നണി സഖ്യം ഉണ്ടാക്കിയത്. ഇടതു മുന്നണിക്കും കോൺഗ്രസിനും ഒരു സീറ്റിൽ പോലും ജയിക്കാനായില്ല. ഐഎസ്എഫ് ഒരു സീറ്റ് നേടി.

English Summary: CPM confesses on Bengal election loss before PB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com