ADVERTISEMENT

മുംബൈ∙ ഗോത്രവർഗക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ചിരുന്ന ആളാണ് അന്തരിച്ച ഫാ. സ്റ്റാൻ സ്വാമി. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ ഇദ്ദേഹം ഈശോ സഭ ജംഷഡ്പുർ പ്രൊവിൻസ് അംഗമായിരുന്നു. 2018 ജനുവരി 1ന് പുണെയിലെ ഭീമ-കൊറേഗാവിൽ നടന്ന എൽഗാർ പരിഷത്ത് സംഗമത്തിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് സ്റ്റാൻ സ്വാമി ഉൾപ്പടെയുള്ള മനുഷ്യാവകാശ പ്രവർത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്‌.

കഴിഞ്ഞ വർഷം ഒക്ടോബർ എട്ടിന്, ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ വസതിയിൽ നിന്നാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സ്റ്റാൻ സ്വാമിയെ കസ്റ്റഡിയിലെടുത്തത്. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ (യുഎപിഎ)പ്രകാരം അറസ്റ്റിലാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് സ്റ്റാൻ സ്വാമി.

ദലിത് – മറാഠ കലാപം

മഹാരാഷ്ട്രയിലെ ദലിതർ അംഗങ്ങളായിരുന്ന ബ്രിട്ടിഷ് സേന, മറാഠ സൈനികർക്കു മേധാവിത്വമുണ്ടായിരുന്ന പെഷവ രാജാക്കന്മാരെ 1818 ജനുവരി 1നു യുദ്ധത്തിൽ പരാജയപ്പെടുത്തിയതിന്റെ 200ാം വാർഷികാചരണമാണ് ഒരാളുടെ മരണത്തിന് ഇടയാക്കിയ ദലിത്-മറാഠ കലാപമായത്. പുണെയ്ക്കു സമീപം ഭീമ–കൊറേഗാവിലായിരുന്നു യുദ്ധം നടന്നത്. അവിടെ മനുഷ്യാവകാശപ്രവർത്തകർ സംഘടിപ്പിച്ച എൽഗർ പരിഷത്ത് ദലിത് സംഗമം, 2018ലെ കലാപത്തിനു വഴിയൊരുക്കിയെന്നാണ് ആരോപണം. മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ തുടക്കമിട്ട അന്വേഷണം പിന്നീട് കേന്ദ്രസർക്കാർ എൻഐഎയ്ക്കു കൈമാറി.

സ്റ്റാൻ സ്വാമിയും ഡൽഹി സർവകലാശാല അസോ. പ്രഫസർ ത‍ൃശൂർ സ്വദേശി ഹാനി ബാബുവുമടക്കം 8 പേർക്കെതിരെ മുംബൈ കോടതിയിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്കായി സ്വാമിക്ക് പണം ലഭിച്ചിരുന്നെന്നാണ് മുഖ്യആരോപണം. എന്നാൽ, കലാപ പ്രദേശം കണ്ടിട്ടുപോലുമില്ലെന്ന് അറസ്റ്റിനു മുൻപുള്ള വിഡിയോയിൽ സ്വാമി വ്യക്തമാക്കിയിരുന്നു.

മാവോയിസ്റ്റ് മേഖലയിൽ വിദേശ മാധ്യമപ്രവർത്തകരുടെ സന്ദർശനം സംഘടിപ്പിച്ചെന്നതുൾപ്പെടെയാണ് ഹാനിക്കെതിരെയുള്ള കുറ്റം. മാവോയിസ്റ്റ് കേസിൽ പിടിയിലായ ഡൽഹി സർവകലാശാല പ്രഫസർ ജി.എൻ. സായിബാബയുടെ മോചനത്തിനായി പ്രവർത്തിച്ചെന്നും കുറ്റപത്രത്തിലുണ്ട്. എന്നാൽ തെളിവുകൾ കൃത്രിമമായി കെട്ടിച്ചമച്ചതാണെന്നാണ് പ്രതികളുടെ നിലപാട്.

കേസിൽ അറസ്റ്റിലായ മലയാളി റോണ വിൽസൻ അടക്കമുള്ളവരുടെ ലാപ്ടോപ്പിൽ ഹാക്കർമാർ നുഴഞ്ഞുകയറി കൃത്രിമ രേഖകൾ സ്ഥാപിച്ചെന്ന് യുഎസിലെ ഫൊറൻസിക് സ്ഥാപനം ഫെബ്രുവരിയിൽ കണ്ടെത്തിയിരുന്നു. തന്റെ ലാപ്‌ടോപ്പിൽ കൃത്രിമ രേഖകൾ തിരുകിക്കയറ്റിയതിനെക്കുറിച്ച് അറസ്റ്റിനു മുൻപു തന്നെ സ്റ്റാൻ സ്വാമി എൻഐഎയോട് പരാതിപ്പെട്ടിരുന്നതായി സഹപ്രവർത്തകൻ ഫാ. സോളമനും വെളിപ്പെടുത്തി. ലാപ്‌ടോപ്പിൽ നിന്നു ലഭിച്ച ചില രേഖകൾ തന്റേതല്ലെന്നും നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നു സ്ഥാപിക്കാൻ ചില കത്തുകളിൽ പുതിയ വാചകങ്ങൾ ചേർത്തതായും 3 തവണ ഫാ. സ്റ്റാൻ സ്വാമി മൊഴി നൽകിയിരുന്നു.

ഫാ. സ്റ്റാൻ സ്വാമി (ഫയൽ ചിത്രം)
ഫാ. സ്റ്റാൻ സ്വാമി (ഫയൽ ചിത്രം)

വിധി പറയും മുൻപേ ‘ജാമ്യം’

റാഞ്ചിയിൽനിന്ന് അറസ്റ്റിലായതു മുതൽ നവിമുംബൈ തലോജ ജയിലിലായിരുന്ന സ്റ്റാൻ സ്വാമിയെ കഴിഞ്ഞ മേയ് 28നു ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മേയ് 30ന് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. പാർക്കിൻസൺസ് ഉൾപ്പെടെയുള്ള അസുഖങ്ങൾ ബാധിച്ച സ്വാമി ചികിത്സയ്ക്കായി ഇടക്കാല ജാമ്യം തേടി മുതിർന്ന അഭിഭാഷകൻ മിഹിർ ദേശായി മുഖേന ഈ വർഷമാദ്യമാണ് ഹൈക്കോടതിയെ സമീപിച്ചത്.

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നു വൈദ്യസഹായവും ഇടക്കാല ജാമ്യവും തേടി നേരത്തേ സമർപ്പിച്ച ഹർജിയിൽ ചികിത്സയ്ക്കായി മുംബൈയിലെ സർക്കാർ വക ജെ.ജെ. ആശുപത്രിയിലേക്ക് മാറ്റാമെന്നു ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ ആശുപത്രിയിൽ പോകുന്നതിനേക്കാൾ ജയിലിൽ കിടന്നു മരിക്കുകയാണ് നല്ലതെന്നായിരുന്നു സ്വാമിയുടെ പ്രതികരണം. സ്വാമിയെ ഇഷ്ടമുള്ള ആശുപത്രിയിലേക്ക് മാറ്റാമെന്ന് പിന്നീട് ബെഞ്ച് സമ്മതിച്ചു.

തുടർന്നു ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിൽ 15 ദിവസത്തെ ചികിത്സയ്ക്ക് കൊണ്ടുപോകാൻ അനുമതി തേടി സ്വാമിയുടെ അഭിഭാഷകൻ സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു ഉത്തരവ്.  ഐസിയുവിൽ ആയിരുന്ന അദ്ദേഹത്തെ കടുത്ത ശ്വാസ തടസ്സത്തെയും ഓക്സിജൻ നിലയിലെ വ്യതിയാനത്തെയും തുടർന്ന് ശനിയാഴ്ച രാത്രി വൈകിയാണ് വെന്റിലേറ്ററിലേക്കു മാറ്റിയത്. 

ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുൻപ് രണ്ടു തവണ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. 2020 ഒക്ടോബർ 23നും കഴിഞ്ഞ മാർച്ച് 22നുമാണ് എൻഐഎ കോടതി സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ തള്ളിയത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും ജയിലിൽ കോവിഡ് ബാധിച്ചേക്കാമെന്നും പറഞ്ഞും നൽകിയ ആദ്യ അപേക്ഷയിൽ, മെഡിക്കൽ രേഖകൾ പഴയതാണെന്ന എൻഐഎ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചായിരുന്നു ജാമ്യം നിരസിച്ചത്. കേസിന്റെ ഗൗരവം കണക്കിലെടുത്താണു ജാമ്യം നിഷേധിക്കുന്നതെന്നായിരുന്നു രണ്ടാമത്തെ ജാമ്യപേക്ഷ തള്ളിക്കൊണ്ടുള്ള വിധിയിൽ വ്യക്തമാക്കിയത്. തിങ്കളാഴ്ച, ബോംബെ ഹൈക്കോടതി വീണ്ടും ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു തൊട്ടുമുൻപാണ് അദ്ദേഹം വിടപറഞ്ഞത്.

Content Highlights: Stan Swamy, Elgaar Parishad case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com