‘എംഎൽഎയെ അറിയില്ലെന്ന് പറഞ്ഞാൽ ഉമ്മ വയ്ക്കണോ?’; മുകേഷിനെ തുണച്ച് ശ്രീധരൻ പിള്ള
Mail This Article
ബേപ്പൂർ ∙ ഫോണിൽ വിളിച്ച വിദ്യാർഥിയെ ശകാരിച്ച എം.മുകേഷ് എംഎൽഎയെ പിന്തുണച്ച് മിസോറം ഗവർണർ പി.എസ്.ശ്രീധരൻ പിള്ള. സ്വന്തം എംഎൽഎയുടെ പേര് അറിയില്ല എന്നു പറഞ്ഞപ്പോൾ ചൂരൽ കൊണ്ട് അടിക്കണമെന്ന് മുകേഷ് പറഞ്ഞതിനെ അദ്ദേഹം ന്യായീകരിച്ചു. എംഎൽഎയെ വിളിച്ചു ഫോൺ റെക്കോർഡ് ചെയ്യുന്ന സ്ഥിതിയായി. സാമൂഹിക ജീവിതത്തിൽ, ജനാധിപത്യ വ്യവസ്ഥയിൽ വളർന്നു വരുന്ന കുട്ടികൾ എങ്ങോട്ട് പോകുന്നു എന്ന കാര്യം ചിന്തിക്കേണ്ടതുണ്ട്.
സ്വന്തം നാട്ടിലെ എംഎൽഎ ആരാണെന്ന് ചോദിക്കുമ്പോൾ അറിയില്ലെന്നു പറഞ്ഞാൽ ആ കുട്ടിയെ പിടിച്ച് ഉമ്മ വയ്ക്കുകയാണോ വേണ്ടത്? അല്ലെങ്കിൽ പ്രോത്സാഹിപ്പിക്കുകയാണോ വേണ്ടത്?– ശ്രീധരൻ പിള്ള ചോദിച്ചു. ബേപ്പൂർ വൈലാലിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെട്ടുകാഴ്ചയുടെ പൊള്ളത്തരങ്ങളെ തുറന്നു കാട്ടാൻ ധീരനായി എഴുതിയ മഹാനായിരുന്നു ബഷീർ എന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. തന്റെ തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ നാളത്തെ സമൂഹത്തിന് ഉണ്ടാകാതിരിക്കണമെന്ന കാഴ്ചപ്പാടോടെ അക്ഷരങ്ങൾക്കു മഷിയിട്ട എഴുത്തുകാരനായിരുന്നു. വാക്കുകളിലും എഴുത്തിലും സ്വന്തം ശബ്ദം ഉയർത്തിയ മഹാനായിരുന്നു ബഷീറെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മേയർ ബിന ഫിലിപ് അധ്യക്ഷത വഹിച്ചു. എം.കെ.രാഘവൻ എംപി, എം.വി.ശ്രേയാംസ്കുമാർ എംപി, അനീസ് ബഷീർ, വസീം മുഹമ്മദ് ബഷീർ, നസീം മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു.
English Summary: PS Sreedharan Pillai supports M Mukesh in phone call controversy