ADVERTISEMENT

ന്യൂഡൽഹി∙ നികുതി തർക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ സർക്കാരിന്റെ ഉടമസ്ഥതയിൽ ഫ്രാൻസിലുള്ള 20 വസ്തുവകകൾ ഏറ്റെടുക്കാൻ ബ്രിട്ടനിലെ എണ്ണ കമ്പനിയായ കെയ്ൻ എനർജിക്ക് അനുമതി നൽകി ഫ്രഞ്ച് കോടതിയുടെ ഉത്തരവ്. പിഴയടക്കം 170 കോടി ഡോളർ(ഏകദേശം 12,540 കോടി രൂപ) നഷ്ടപരിഹാരം നൽകണമെന്നു ഡിസംബറിൽ ഹേഗിലെ രാജ്യാന്തര ആർബിട്രേഷൻ കോടതി വിധി പ്രഖ്യാപിച്ചിരുന്നു. ഇത് ഇന്ത്യൻ സർക്കാർ പാലിക്കാത്തത് ചോദ്യം ചെയ്ത് കമ്പനി നൽകിയ ഹർജിയിലാണ് ജൂൺ 11 ന് ഇന്ത്യൻ സര്‍ക്കാരിന്റെ ഫ്രാൻസിലെ 20 വസ്തുവകകൾ ഏറ്റെടുക്കാൻ അനുമതി നൽകി ഫ്രഞ്ച് കോടതി ഉത്തരവിട്ടത്. ഇന്ത്യൻ സർക്കാർ ഉടമസ്ഥതയിലുളള ചില കെട്ടിടങ്ങളും മറ്റ് ആസ്തികളും ഇതിൽ ഉൾപ്പെടുന്നു. ഇതിന്റെ നടപടിക്രമങ്ങൾ ബുധനാഴ്ച വൈകിട്ടോടെ പൂർത്തിയായതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്തു.

ബ്രിട്ടനുമായി വാണിജ്യ ഉടമ്പടി തെറ്റിച്ച കമ്പനിക്കെതിരെ കേന്ദ്രം നികുതി ചുമത്തിയത് തെറ്റാണെന്നായിരുന്നു രാജ്യാന്തര ആർബിട്രേഷൻ കോടതിയുടെ വിധി. എന്നാൽ കേന്ദ്ര സർക്കാർ ഇത് അംഗീകരിക്കാതെ വന്നതോടെ വിവിധ രാജ്യങ്ങളിലെ കോടതികളിൽ കമ്പനി പരാതി നൽകി. കോർപറേറ്റ് നികുതി കേസിൽ കെയ്ൻ കമ്പനിയുടെ ഇന്ത്യൻ അനുബന്ധ സ്ഥാപനത്തിലെ 10 ശതമാനം ഓഹരികൾ ആദായനികുതി വകുപ്പ് ഏറ്റെടുത്തിരുന്നു. ഇതാണ് രാജ്യാന്തര ട്രൈബ്യൂണലിൽ പരാതി നൽകാൻ കമ്പനിയെ പ്രേരിപ്പിച്ചത്.

ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വന്ന കെയ്ൻ ഇന്ത്യ ഹോൾഡിങ്സിന്റെ ഓഹരികൾ കെയ്ൻ യുകെ 2006–07 ൽ ഇന്ത്യയിൽ തുടക്കമിട്ട കെയ്ൻ ഇന്ത്യ എന്ന അനുബന്ധ സ്ഥാപനത്തിനു കൈമാറിയതാണ് നിയമപ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഈ കൈമാറ്റത്തിലൂടെ കെയ്ൻ യുകെ സാമ്പത്തിക നേട്ടം ഉണ്ടാക്കിയതിനാൽ അനുബന്ധ നികുതി നൽകേണ്ടതുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം ഉത്തരവിട്ടു. എന്നാൽ കെയ്ൻ യുകെ ഇത് അംഗീകരിക്കാൻ തയാറായില്ല. തുടർന്ന് ആദായനികുതി ട്രൈബ്യൂണലിലും ഡൽഹി ഹൈക്കോടതിയിലും ഇത് സംബന്ധിച്ച് കേസുകളുണ്ടായി.

ഇതിനിടെ 2011 ൽ വേദാന്ത കമ്പനിക്ക് കെയ്ൻ എനർജിയുടെ ഇന്ത്യയിലെ ചില ആസ്തികൾ 870 കോടി ഡോളറിന് കൈമാറ്റം ചെയ്തതോടെ നിയമപ്രശ്നങ്ങൾ വീണ്ടും മുറുകി. മുൻപ് നടത്തിയ കമ്പനി കൈമാറ്റത്തിൽ മതിയായ നികുതി അടച്ചില്ലെന്നു കാട്ടി 2015 ൽ കേന്ദ്രസർക്കാർ കെയ്ൻ എനർജിക്ക് വീണ്ടും നോട്ടിസ് നൽകി. കമ്പനി പിഴയൊടുക്കാതിരുന്നതോടെ കെയ്ൻ ഇന്ത്യൻ അനുബന്ധ കമ്പനിയുടെ 10 ശതമാനം ഓഹരി കേന്ദ്രം പിടിച്ചെടുത്തു. ഇതിന് 100 കോടി ഡോളർ മൂല്യം വരും. ഇന്ത്യ–ബ്രിട്ടൻ നിക്ഷേപ കരാറിന്റെ ലംഘനമാണ് ഇതെന്നു കാട്ടിയാണ് കെയ്ൻ രാജ്യാന്തര ട്രൈബ്യൂണലിനെ സമീപിച്ചത്.

ഹേഗിലെ രാജ്യാന്തര ട്രൈബ്യൂണൽ കെയ്ൻ കമ്പനിക്ക് അനുകൂലമായി വിധി പ്രസ്താവിച്ചെങ്കിലും കോർപറേറ്റ് സ്ഥാപനവുമായുള്ള നികുതിതർക്കം പരിഹരിക്കാൻ ഹേഗിലെ കോടതിക്ക് അവകാശമില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റേത്. ബ്രിട്ടനുമായുള്ള കരാറുകൾ ഇന്ത്യ ലംഘിച്ചിട്ടില്ലെന്നും കേന്ദ്ര ധനമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

English Summary: French Court Lets Cairn Energy Seize 20 Indian Government Assets: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com