ADVERTISEMENT

ചെന്നൈ ∙ കമൽ ഹാസന്റെ മുൻ വിശ്വസ്തനും മക്കൾ നീതി മയ്യം (എംഎൻഎം) മുൻ വൈസ് പ്രസിഡന്റുമായ ആർ.മഹേന്ദ്രൻ ഡിഎംകെയിൽ ചേർന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണു മഹേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളെ സ്വീകരിച്ചത്. ജനാധിപത്യവിരുദ്ധമായ രീതിയിലാണ് എംഎൻഎം പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചു മേയിലാണു മഹേന്ദ്രൻ പാർട്ടി വിട്ടത്.

‘78 ആളുകളോടൊപ്പം ഞാൻ ഡിഎംകെയിൽ ചേർന്നു. എന്റെ കൂടുതൽ അനുയായികൾ ഉടൻ ചേരും. ദ്രാവിഡ പ്രത്യയശാസ്ത്രങ്ങളിലൂന്നി, നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കി പ്രവർത്തിക്കുന്ന എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിൽ സന്തോഷമുണ്ട്.’– മഹേന്ദ്രൻ പറഞ്ഞതായി ദ് വീക്ക് റിപ്പോർട്ട് ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കുശേഷം 12 പേജുള്ള കത്ത് എഴുതിയാണു മഹേന്ദ്രൻ എം‌എൻ‌എമ്മിൽനിന്ന് പുറത്തുവന്നത്. കമലിനെ ബാഹ്യശക്തികൾ സ്വാധീനിച്ചിട്ടുണ്ടെന്നും മറ്റു മണ്ഡലങ്ങളിൽ സാധ്യതയുണ്ടായിട്ടും അദ്ദേഹം കോയമ്പത്തൂർ സൗത്തിൽ നിന്നാണു മത്സരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയുടെ വാനതി ശ്രീനിവാസനോട് 1,728 വോട്ടുകൾക്കാണു കമൽ തോറ്റത്.

സിംഗനല്ലൂർ മണ്ഡലത്തിൽ മത്സരിച്ച മഹേന്ദ്രൻ മൂന്നാം സ്ഥാനത്തെത്തി. ഡോക്ടറും ബിസിനസുകാരനുമായ മഹേന്ദ്രൻ കോയമ്പത്തൂർ മേഖലയിൽ പ്രശസ്തനാണ്. പൊള്ളാച്ചിയിൽനിന്നുള്ള മഹേന്ദ്രനിലൂടെ പടിഞ്ഞാറൻ മേഖലയിൽ അടിത്തറ ശക്തിപ്പെടുത്താമെന്നാണു ഡിഎംകെ കണക്കുകൂട്ടുന്നത്. 

English Summary: Former MNM vice-president Mahendran joins DMK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com