ADVERTISEMENT

ഹൈദരാബാദ്∙  തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിക്കും വെല്ലുവിളിയായി പിതാവിന്റെ ജന്മദിനത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് സഹോദരി വൈ.എസ്. ശര്‍മിള. വമ്പന്‍ റോഡ് ഷോയുടെയും ലേസര്‍ ഷോയുടെയും അകമ്പടിയോടെയാണ് വ്യാഴാഴ്ച 'വൈ.എസ്.ആര്‍ തെലങ്കാന പാര്‍ട്ടി' പ്രഖ്യാപിച്ചത്. തെലങ്കാന മുഖ്യമന്ത്രിപദം ലക്ഷ്യമിട്ടാണ് ശര്‍മിളയുടെ നീക്കങ്ങള്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 

സഹോദരി തെലങ്കാന രാഷ്ട്രീയത്തിലേക്കു ചുവടുവയ്പു നടത്തുന്ന ചടങ്ങില്‍നിന്ന് ജഗന്‍മോഹന്‍ വിട്ടു നിന്നു. ജഗന്‍ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ഒപ്പം നിന്ന അമ്മ വൈ.എസ്. വിജയലക്ഷ്മി ഇപ്പോള്‍ മകള്‍ക്കൊപ്പമുണ്ട്. കൃഷ്ണ നദീജലത്തെ ചൊല്ലി ആന്ധ്രയും തെലങ്കാനയും തമ്മിലുള്ള പോര് ഇനി വൈഎസ്ആറിന്റെ മക്കള്‍ തമ്മിലാകുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്. 

തെലങ്കാനയില്‍ 'രാജണ്ണ രാജ്യം' (രാജശേഖര റെഡ്ഡിയുടെ ഭരണം) കൊണ്ടുവരുമെന്ന അവകാശവാദത്തോടെയാണ് ശര്‍മിള രാഷ്ട്രീയക്കളത്തിലേക്ക് ഇറങ്ങുന്നത്. പിതാവ് നടത്തിയിരുന്ന ജനക്ഷേമപരിപാടികള്‍ തുടരുമെന്നും അവര്‍ പറഞ്ഞു. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു പരാജയപ്പെട്ടുവെന്ന് ശര്‍മിള കുറ്റപ്പെടുത്തി. പിതാവിന്റെ പാത പിന്തുടര്‍ന്ന് പദയാത്ര നടത്തി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയുമെന്നും ശര്‍മിള പറഞ്ഞു.

നദീജല തര്‍ക്കത്തില്‍ ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാര്‍ ഒന്നിച്ചിരുന്നു പരിഹാരം കാണണം. ബിജെപിയും തെലങ്കാന ഭരിക്കുന്ന ടിആര്‍എസും ഒത്തുകളിക്കുകയാണെന്നും ശര്‍മിള ആരോപിച്ചു. തെലങ്കാനയ്ക്ക് അവകാശപ്പെട്ട ഒരു തുള്ളി വെള്ളം പോലും ആന്ധ്രയ്ക്കു നല്‍കില്ലെന്ന് ശര്‍മിള നേരത്തേ പ്രഖ്യാപിച്ചിരുന്നു.  

രാജശേഖര റെഡ്ഡി രാജകുമാരിയെപ്പോലെയാണ് ശര്‍മിളയെ വളര്‍ത്തിയതെന്നും അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനു വേണ്ടി മാത്രമാണ് മകള്‍ രാഷ്ട്രീയത്തിലിറങ്ങുന്നതെന്നും അമ്മ വൈ.എസ്. വിജയലക്ഷ്മി ചടങ്ങില്‍ പറഞ്ഞു. 2009ല്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിക്കുന്നതു വരെ ഏറെ ജനപ്രിയനായ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്നു വൈ.എസ. രാജശേഖര റെഡ്ഡി. കഡപ്പയിലെ പിതാവിന്റെ സ്മൃതി മണ്ഡപത്തില്‍ പ്രാര്‍ഥിച്ചതിനു ശേഷമാണ് ശര്‍മിളയും വിജയലക്ഷ്മിയും പാര്‍ട്ടി പ്രഖ്യാപന ചടങ്ങിനെത്തിയത്. ജഗന്‍ മോഹന്‍ വൈകിട്ടാണ് പിതാവിന്റെ സ്മൃതിമണ്ഡപത്തിലെത്തിയത്. 

അതേസമയം സിനിമാ ഓഡിയോ റിലീസ് പോലെ മാത്രമായിരുന്നു ചടങ്ങെന്നും ശര്‍മിളയുടെ രാഷ്ട്രീയ പ്രവേശത്തിനു യാതൊരു പ്രസക്തിയുമില്ലെന്നും ബിജെപി വക്താവ് കെ. കൃഷ്ണ സാഗര്‍ റാവു പ്രതികരിച്ചു. എന്നാല്‍ കെസിആറിന്റെ തെലങ്കാന രാഷ്ട്ര സമിതിയുടെയും കോണ്‍ഗ്രസിന്റെയും വോട്ടില്‍ വിള്ളല്‍ വീഴ്ത്തി ബിജെപിക്കു വഴിയൊരുക്കാനാണ് ശര്‍മിളയെ കളത്തിലിറക്കിയിരിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. ടിആര്‍എസിനു ലഭിച്ചിരുന്ന ക്രിസ്ത്യന്‍-മുസ്​ലിം വോട്ട് ചോര്‍ത്താന്‍ ശര്‍മിളയ്ക്കു കഴിയുമെന്നും ഇതു ബിജെപിക്കു ഗുണകരമാകുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

English Summary: Jagan Reddy's Sister Launches Party In Telangana, He Stays Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com