'കോണ്‍ഗ്രസ്, ബിജെപി നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദം'; സരിത്തിനെ കോടതിയിലെത്തിച്ചു
Mail This Article
കൊച്ചി∙ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിൽ അറസ്റ്റിലായി ജയിലിലുള്ള പി.എസ്.സരിത്തിനെ കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കി. സരിത്തിന്റെ പരാതിയെ തുടർന്ന് പ്രത്യേക സിറ്റിങ്ങാണ് ഇന്നു കോടതിയിൽ ഹാജരാക്കുന്നത്. സ്വർണക്കടത്തിൽ കോൺഗ്രസ്, ബിജെപി നേതാക്കൾക്കു ബന്ധമുണ്ടെന്ന് മൊഴിനൽകാൻ ഭീഷണിപ്പെടുത്തിയെന്ന പരാതിയെ തുടർന്നാണ് അടിയന്തരമായി ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്.
തന്നെ ഭീഷണിപ്പെടുത്തുന്ന വിവരം സരിത്ത് അമ്മയോടും സഹോദരിയോടും അറിയിച്ചിരുന്നു. തുടർന്ന് അമ്മ കസ്റ്റംസിനു പരാതി നൽകുകയും എൻഐഎയെ അറിയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സരിത്തിനെ കോടതിയിൽ ഹാജരാക്കാൻ നിർദേശിച്ചത്. സരിത്തിന്റെ മൊഴി കോടതി വിശദമായി രേഖപ്പെടുത്തും. ഇവർക്ക് എന്തു പീഡനമാണ് നേരിട്ടത് എന്നാവും കോടതി ചോദിച്ചറിയുക.
എന്നാൽ, സ്വർണക്കടത്തുകേസ് പ്രതികൾ ജയിലിൽ ലഹരി ഉപയോഗിച്ചതു പിടികൂടിയതിനെ തുടർന്നാണ് പരാതിയുമായി എത്തിയതെന്നാണ് ജയിൽ വകുപ്പിന്റെ വിശദീകരണം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും അവർ പറയുന്നു. ജയിൽ നിയമങ്ങൾ പ്രതികൾ അനുസരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഇതിനിടെ സ്വർണക്കടത്തു കേസിനെ തുടർന്ന് കോഫെ പോസ ചുമത്തിയിട്ടുള്ള പ്രതികളെ കേരളത്തിനു പുറത്തെ ജയിലിലേക്കു മാറ്റുന്നതു കസ്റ്റംസ് പരിഗണിക്കുന്നു. ഇതിനു കസ്റ്റംസ് കേന്ദ്രത്തിന് അപേക്ഷ നൽകും. കേന്ദ്രം അനുമതി നൽകുകയും പ്രതികൾ സമ്മതിക്കുകയും ചെയ്താൽ ഇവരെ ബെംഗളൂരുവിലെ ജയിലിലേക്കു മാറ്റാനാണ് നീക്കം.
English Summary: NIA court to Record PS Sarith's Statement