ADVERTISEMENT

തിരുവനന്തപുരം ∙ ഐഎസ്ആർഒ ഗൂഢാലോചനക്കേസിൽ മുൻ ഡിജിപി സിബി മാത്യൂസിന്റെ പങ്കു വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ കൈവശമുണ്ടെന്നു സിബിഐ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ അറിയിച്ചു. റിപ്പോർട്ട് ഹാജരാക്കാൻ കോടതി സിബിഐയോടു നിർദേശിച്ചു. കേസ് 26ന് കോടതി വീണ്ടും പരിഗണിക്കും.

സിബി മാത്യൂസ്, കെ.കെ.ജോഷ്വ എന്നിവരുടെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണു കൂടുതൽ തെളിവുകളുണ്ടെന്നു സിബിഐ അഭിഭാഷകൻ വ്യക്തമാക്കിയത്. സിബിഐ ആരോപിക്കുന്ന ജാമ്യമില്ലാ വകുപ്പുകൾ നിലനിൽക്കുന്നതാണോ എന്നും സിബി മാത്യൂസിനു മുൻ‌കൂർ ജാമ്യം നിഷേധിക്കാൻ തരത്തിലുള്ള ഘടകങ്ങൾ എഫ്ഐആറിൽ ഉണ്ടോയെന്നും കോടതി ചോദിച്ചു. കേസിലെ നാലാം പ്രതിയായ സിബി മാത്യൂസിന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ അന്വേഷണ റിപ്പോർട്ടുകൾ ഉണ്ടെന്നും കോടതിയിൽ ഹാജരാക്കാൻ തയാറാണെന്നും സിബിഐ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

മുൻ‌കൂർജാമ്യം അനുവദിച്ചാൽ പുതിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുമോയെന്ന സിബി മാത്യൂസിന്റെ അഭിഭാഷകന്റെ ചോദ്യത്തിന്, അറസ്റ്റ് ചെയ്യില്ല എന്ന ഉറപ്പ് നൽകാൻ കഴിയില്ലെന്നു സിബിഐ അഭിഭാഷകൻ പറഞ്ഞു. മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്യരുതെന്നു സിബിഐയോട് കോടതി നിർദേശിച്ചു. അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ ഇവരെ ഒരു ലക്ഷം രൂപയുടെ ജാമ്യവ്യവസ്ഥയിൽ വിടണമെന്നും കോടതി ഇടക്കാല ഉത്തരവിട്ടു. 

കോടതി നേരത്തേ നിർദേശിച്ചതനുസരിച്ച്, ചാരക്കേസിന്റെ കേസ് ഡയറിയും ജയിൻ കമ്മിറ്റി റിപ്പോർട്ടും മുദ്രവച്ച കവറിൽ സിബിഐ കോടതിയിൽ ഹാജരാക്കി. മുൻ പൊലീസ്, ഐബി ഉദ്യോഗസ്ഥർ അടക്കം 18 പേരാണ് കേസിലെ പ്രതികൾ. ഗൂഢാലോചന, കൃത്രിമ തെളിവുണ്ടാക്കൽ, കസ്റ്റഡി മർദനം, അപകീർത്തിപ്പെടുത്തൽ തുടങ്ങി 10 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

Content highlights: ISRO case, CBI against Siby Mathews

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com