മാവോയിസ്റ്റ് സോണൽ കമാൻഡറെ വധിച്ചു; നേതൃത്വം നൽകിയത് മലയാളി ഓഫിസർ
Mail This Article
റാഞ്ചി ∙ ജാർഖണ്ഡിൽ 113 ക്രിമിനൽ കേസുകളിൽ പ്രതിയായ സിപിഐ (മാവോയിസ്റ്റ്) സോണൽ കമാൻഡറെ മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റുമുട്ടലിനിടെ വധിച്ചു.
ഗുംല ജില്ലയിലെ കൊച്ചഗനി ഗ്രാമത്തിനു സമീപത്തെ വനമേഖലയിൽ വ്യാഴാഴ്ച രാവിലെ ഉണ്ടായ ഏറ്റുമുട്ടലിലാണു ബുദേശ്വർ ഒറയോൻ (46) എന്ന മാവോയിസ്റ്റ് സോണൽ കമാൻഡറെ വധിച്ചത്. ഇയാളെ പിടികൂടുന്നവർക്ക് സർക്കാർ 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഗുംല എസ്പി ഹൃദീപ് പി. ജനാർദനന്റെ നേതൃത്വത്തിൽ പൊലീസ്, സിആർപിഎഫ്, കോബ്ര എന്നിവർ ഉൾപ്പെട്ട സംഘം രണ്ടു ദിവസമായി മാവോയിസ്റ്റുകൾക്കായി തുടരുന്ന തിരച്ചിലിനിടെയാണു ഏറ്റുമുട്ടലുണ്ടായത്. തിരുവല്ല കുന്നന്താനം സ്വദേശിയാണ് ഹൃദീപ്.
ഒരു എകെ 47 തോക്കും ബുള്ളറ്റുകളും സംഭവസ്ഥലത്തു നിന്നു കണ്ടെടുത്തു. ഒരു ഗ്രാമീണനും സ്ഫോടകവസ്തുക്കൾ തിരഞ്ഞു കണ്ടെത്തുന്ന നായയും സ്ഫോടനത്തിൽ മരിച്ചതായും സിആർപിഎഫ് ജവാനു ഗുരുതരമായി പരുക്കേറ്റതായും എസ്പി ഹൃദീപ് ‘മനോരമ’യോടു പറഞ്ഞു.
2013 ഏപ്രിലിൽ ചെയിൻപൂരിലെ ചന്തയിൽ പട്ടാപ്പകൽ അഞ്ചു പൊലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയാണു മരണമടഞ്ഞ ഒറയോൻ. മൈനുകൾ നീക്കുന്ന പൊലീസ് വാഹനം സ്ഫോടനത്തിൽ തകർത്ത് രണ്ടു സിആർപിഎഫ് ജവാന്മാരെ 2008ൽ കൊലപ്പെടുത്തിയത് ഉൾപ്പെടെ ഒട്ടേറെ കേസുകൾ ഇയാൾക്ക് എതിരെ ഉണ്ട്.
ഒറയോനെ മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ നിന്നു പിന്തിരിപ്പിക്കാനായി എസ്പി ജനാർദനന്റെ നേതൃത്വത്തിലുള്ള സംഘം ഏതാനും മാസം മുൻപ് അയാളുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് പിന്തുണ തേടിയെങ്കിലും ഫലവത്തായില്ല. പല മാവോയിസ്റ്റ് നേതാക്കളും കീഴടങ്ങിയെങ്കിലും ഒറയോൻ പ്രവർത്തനം തുടർന്നു.
ഇയാളുടെ ബന്ധു രന്തു ഒറയോനും മാവോയിസ്റ്റ് നേതാവാണെന്നു ഹൃദ്രീപ് പറഞ്ഞു. തിരുവല്ല കുന്നന്താനം ‘ശ്രീഹർഷ’ത്തിൽ തുറമുഖ വകുപ്പ് മുൻ അസി. എക്സിക്യുട്ടീവ് എൻജിനീയർ പരേതനായ പി.ആർ.ജനാർദനന്റെയും എസ്ബിഐ മുൻ ഉദ്യോഗസ്ഥ ജി.വിജയകുമാരിയുടെ മകനായ ഹൃദീപ് 2013 ഐപിഎസ് ബാച്ച് അംഗമാണ്. തിരുച്ചിറപ്പള്ളി എൻഐഐടിയിലെ പഠനത്തിനു ശേഷമാണ് സിവിൽ സർവീസിലെത്തുന്നത്.
English Summary: Maoist Zonal Commander Budeshwar Oraon carrying Rs 15 lakh reward killed in Gumla