‘നല്ല രീതി’ എന്തെന്ന് ചോദിച്ചപ്പോൾ ഫോൺ കട്ട് ചെയ്തു; പീഡനമെന്ന് മന്ത്രി അറിഞ്ഞു: യുവതി
Mail This Article
കൊല്ലം∙ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഇടപെട്ടെന്ന ആരോപണത്തിൽ പ്രതികരണവുമായി പരാതി നൽകിയ യുവതി. പരാതിയെക്കുറിച്ച് മന്ത്രിക്ക് വ്യക്തമായ അറിവുണ്ടായിരുന്നതായി അവർ പറഞ്ഞു. പരാതി നല്‍കുന്നതിനു മുന്‍പും ശേഷവും എന്‍സിപിയിലെ പല നേതാക്കളും വിളിച്ചു. പരാതി നല്‍കിയിട്ടും മൊഴിയെടുക്കാനോ കേസെടുക്കാനോ പൊലീസ് തയാറായില്ലെന്നും യുവതി കുറ്റപ്പെടുത്തി.
ബിജെപി നേതാക്കളുടെ സഹായത്തോടെ ജൂൺ 28നാണ് കുണ്ടറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതെന്നു യുവതി പറഞ്ഞു. പിന്നീടു കേസിനെക്കുറിച്ചു ചോദിച്ചപ്പോൾ അന്വേഷണം നടക്കുന്നു എന്ന മറുപടിയാണ് ലഭിച്ചത്. ഇതിനിടയിൽ എൻസിപി സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടെയുള്ള നേതാക്കൾ പല തവണ വിളിച്ചു.
മന്ത്രി എ.കെ.ശശീന്ദ്രന്‍, വർക്കല ബി.രവികുമാർ എന്നിവരുടെ നിർദേശമനുസരിച്ചാണ് വിളിക്കുന്നതെന്നാണ് ഇവർ പറഞ്ഞത്. ചിലർ ഭീഷണിപ്പെടുത്തിയെന്നും കേസുമായി മുൻപോട്ടു പോയാൽ സ്ഥിതി വഷളാകുമെന്നു പറഞ്ഞതായും യുവതി പറഞ്ഞു. ഇതിനുശേഷം വർക്കല രവികുമാർ അച്ഛനെ നേരിട്ടു വിളിച്ചു. ബിജെപി നേതാക്കൾ ഉൾപ്പെടെ ഇടപെട്ടാണ് കേസ് നൽകിയതെന്നും അവരുമായി സംസാരിക്കാനും അച്ഛൻ മറുപടി നൽകി.
ഇതിനുശേഷം, ജൂലൈ 4നാണ് മന്ത്രി എ.കെ. ശശീന്ദ്രൻ അച്ഛന്റെ ഫോണിലേക്ക് വിളിക്കുന്നത്. ‘നല്ല രീതിയിൽ തീർക്കണം’ എന്നായിരുന്നു മന്ത്രിയുടെ ആവശ്യം. ‘എന്താണ് ഈ നല്ല രീതി’ എന്നു തിരിച്ചുചോദിച്ചപ്പോൾ മന്ത്രി ഫോൺ കട്ട് ചെയ്തെന്നും യുവതി പറഞ്ഞു. പണത്തിനായി ബിജെപിയിൽ ചേർന്നെന്ന ആരോപണവും യുവതി നിഷേധിച്ചു. ബിജെപിയിൽ ചേർന്നത് വ്യക്തിപരമായ തീരുമാനമായിരുന്നെന്നും എൻസിപി ഭാരവാഹിയായ അച്ഛൻ ഉൾപ്പെടെ ആർക്കും പങ്കില്ലെന്നും യുവതി പറഞ്ഞു.
എന്‍സിപി നേതാവ് ജി. പത്മാകരനെതിരായ പരാതിയിലാണ് മന്ത്രി ഇടപെട്ടതെന്നാണ് ആരോപണം. പാർട്ടിയിലെ പ്രശ്നം എന്ന നിലയിലാണ് നല്ല രീതിയിൽ തീർക്കണമെന്ന് പറഞ്ഞതെന്നും പരാതി ഒത്തുതീർപ്പാക്കണമെന്നല്ല പറഞ്ഞതെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. സ്ത്രീപീഡനമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഫോൺവിളിച്ച് സംസാരിച്ചതോടെ ആ വിഷയം വിട്ടെന്നും മന്ത്രി പറഞ്ഞു.
English Summary: Allegation Agaisnt AK Saseendran, Response of Lady