ADVERTISEMENT

തിരുവനന്തപുരം∙ പീഡന പരാതി ഒത്തുതീർക്കാൻ ഇടപെട്ട ഓഡിയോ പുറത്തുവന്നതോടെ രണ്ടാം പിണറായി സർക്കാരിൽ ഗുരുതര ആരോപണം നേരിടുന്ന ആദ്യ മന്ത്രിയായി എ.കെ.ശശീന്ദ്രൻ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും ശശീന്ദ്രൻ വിവാദത്തിൽപ്പെട്ടിരുന്നു. ഫോൺകെണി കേസില്‍പ്പെട്ടതോടെ ശശീന്ദ്രനു മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു. കോടതി കുറ്റവിമുക്തനാക്കിയതിനെത്തുടർന്നാണ് മന്ത്രിസഭയിലേക്കു തിരിച്ചെത്തിയത്.

കൊല്ലം കുണ്ടറയിൽ പെൺകുട്ടി അപമാനിക്കപ്പെട്ട കേസിനെക്കുറിച്ച് ധാരണയുണ്ടായിട്ടും അട്ടിമറിക്കാൻ കൂട്ടുനിന്നെന്ന ഗുരുതര ആരോപണമാണ് മന്ത്രിക്കെതിരെ ഉയരുന്നത്. പീഡന പരാതിയാണെന്ന് അറിഞ്ഞില്ലെന്നും പാർട്ടിക്കാരനെതിരെയുള്ള പരാതിയാണെന്നു കരുതിയാണ് ഇടപെട്ടതെന്നുമുള്ള മന്ത്രിയുടെ വാദങ്ങൾ ഫോൺ സംഭാഷണത്തിൽതന്നെ പൊളിഞ്ഞു. 

എൻസിപി നേതാവ് ജി.പത്മാകരൻ കയറിപിടിച്ചെന്ന പരാതി ഒത്തുതീർക്കണമെന്നാണോ മന്ത്രി ആവശ്യപ്പെടുന്നതെന്ന് ഫോണിൽ സംസാരിക്കവേ പെൺകുട്ടിയുടെ അച്ഛൻ ചോദിക്കുന്നുണ്ട്. സംഭവമെല്ലാം അറിഞ്ഞെന്നും നല്ല രീതിയിൽ കേസ് തീര്‍ക്കണമെന്നും മന്ത്രി പറയുന്നുണ്ട്.

മന്ത്രിക്കു പരാതിയെപറ്റി അറിയില്ലെന്ന വാദം ശരിയല്ലെന്നു പെണ്‍കുട്ടിയും പറയുന്നു. പരാതി പിൻവലിക്കണമെന്ന് എൻസിപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നതായും ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു. കുണ്ടറയിലെ പ്രാദേശിക എൻസിപി നേതാവാണ് പെൺകുട്ടിയുടെ പിതാവ്. പെൺകുട്ടി യുവമോർച്ചയുടെ പ്രവർത്തകയാണ്.

ak-saseendran-rape-case-allegation
മന്ത്രി ശശീന്ദ്രനെതിരെ ആരോപണം ഉന്നയിച്ച യുവതി.

തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. പിതാവ് എൻസിപി നേതൃത്വത്തോട് പരാതി പറഞ്ഞിട്ടും നടപടിയെടുക്കാത്തതിനെത്തുടർന്നാണ് കഴിഞ്ഞമാസം 28ന് പെൺകുട്ടി കുണ്ടറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 

എന്നാൽ, പൊലീസ് ആരോപണവിധേയനു അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നു പെൺകുട്ടി പറയുന്നു. എസ്പിക്കു പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പൊലീസിന്റെ പിങ്ക് പ്രൊട്ടക്‌ഷൻ പദ്ധതിക്കു തുടക്കമായതിന്റെ പിറ്റേന്നുണ്ടായ വിവാദം സർക്കാരിനും നാണക്കേടായി.

മന്ത്രിമന്ദിരത്തിൽ വച്ചു ശശീന്ദ്രൻ തന്നോടു മോശമായി പെരുമാറിയതായി ഓർക്കുന്നില്ലെന്നും ഫോണിൽ നിരന്തരം അശ്ലീല സംഭാഷണം നടത്തിയതു ശശീന്ദ്രനാണെന്ന് ഉറപ്പില്ലെന്നുമുള്ള ചാനൽ പ്രവർത്തകയുടെ മൊഴി മാറ്റത്തെത്തുടർന്നാണ് ഫോൺകെണി കേസിൽ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കിയത്. ഫോൺ കെണിയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് പി.എസ്.ആന്റണി കമ്മിഷനും ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയിരുന്നു.

ശശീന്ദ്രനു പിന്നാലെ മന്ത്രിസ്ഥാനം ഏറ്റെടുത്ത തോമസ് ചാണ്ടി, കായൽ കയ്യേറ്റ ആരോപണത്തിൽ രാജിവച്ചു. ആദ്യം കുറ്റവിമുക്തനാകുന്നയാൾ വീണ്ടും മന്ത്രിയാകും എന്ന ധാരണ അനുസരിച്ചാണ് ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായത്. 

English Summary: Minister AK Saseendran faces acquisition yet another time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com