രണ്ടാംതരംഗത്തിൽ ഓക്സിജൻ കിട്ടാതെ ആരും മരിച്ചിട്ടില്ല: കേന്ദ്രസർക്കാർ രാജ്യസഭയിൽ
Mail This Article
ന്യൂഡൽഹി∙ കോവിഡ‍് രണ്ടാം തരംഗത്തിൽ ഓക്സിജൻ ലഭിക്കാതെയുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ. ഓക്സിജൻ ലഭ്യതക്കുറവിന്റെ രൂക്ഷതയുണ്ടായിരുന്നുവെന്ന് സമ്മതിച്ചെങ്കിലും പ്രാണവായു ലഭിക്കാതെ ഒരു മരണം പോലും സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് രാജ്യസഭയെയാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഭാരതി പ്രവീൺ പവാൻ അറിയിച്ചത്.
ആദ്യ തരംഗത്തിൽ 3095 മെട്രിക് ടൺ ഓക്സിജൻ ആവശ്യം വന്നതിൽനിന്ന് രണ്ടാം തരംഗത്തിൽ 9000 മെട്രിക് ടൺ ആണ് വേണ്ടിവന്നത്. ആശുപത്രികളിലും റോഡുകളിലും ധാരാളം രോഗികൾ മരിച്ചുവീഴുന്നുവെന്ന ചോദ്യത്തോട് ആരോഗ്യം സംസ്ഥാനങ്ങളുടെ കാര്യമാണെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. മരണങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യണമെന്ന മാർഗനിർദേശം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്ഥിരമായി മരണങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു റിപ്പോർട്ട് ചെയ്യാറുണ്ട്. എന്നാൽ ഓക്സിജൻ ഇല്ലാതെ മരിച്ചുവെന്ന് പറഞ്ഞു റിപ്പോർട്ട് ചെയ്തിട്ടില്ല’ – എഴുതിത്തയാറാക്കിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
English Summary: No deaths due to lack of oxygen specifically reported by states, UTs during second COVID wave: Centre