ഓസ്ട്രേലിയയിൽ കോവിഡ് കുത്തനെ വർധിക്കുന്നു; വീണ്ടും ലോക്ഡൗൺ
Mail This Article
സിഡ്നി∙ കോവിഡ് കേസുകൾ വർധിച്ചതോടെ സൗത്ത് ഓസ്ട്രേലിയയിലും ലോക്ഡൗൺ ഏർപ്പെടുത്തി. നേരത്തെ ന്യൂ സൗത്ത് വെയ്ൽസ്, വിക്ടോറിയ എന്നീ സംസ്ഥാനങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. 3 സംസ്ഥാനങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തിയതോടെ രാജ്യത്തെ പകുതിയോളം ജനം വീട്ടിൽ കഴിയേണ്ട അവസ്ഥയിലായി.
കൂടുതൽ ജനസംഖ്യയുള്ള സിഡ്നിയിൽ 110 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. പ്രതിദിനം കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിക്കുകയാണ്. ഓസ്ട്രേലിയയിലെ സിഡ്നി, മെൽബൺ എന്നീ പ്രധാന നഗരങ്ങൾ എന്നു തുറക്കുമെന്ന കാര്യം അനിശ്ചിതത്വത്തിലായി. പലയിടത്തും ഡെൽറ്റ വകഭേദമാണ് സ്ഥിരീകരിച്ചത്.
വാക്സീൻ വിതരണം മന്ദഗതിയിലായതിനാൽ പ്രധാന മന്ത്രി സ്കോട് മോറിസണെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. എന്നാൽ, കോവിഡ് വ്യാപനം കാര്യക്ഷമമായി നേരിടാൻ സാധിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. 915 പേർ മാത്രമേ കോവിഡ് ബാധിച്ചു മരിച്ചുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
English Summary: Australia in lockdown again