ചിരിച്ചുകൊണ്ടുള്ള ചിത്രം; പിന്നാലെ മരണം; പോസ്റ്റുമോർട്ടത്തിന് വിദഗ്ധ മെഡിക്കൽ സംഘം
Mail This Article
കൊച്ചി∙ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ അനന്യ കുമാരി അലക്സിന്റെ (28) പോസ്റ്റുമോർട്ടത്തിന് വിദഗ്ധ മെഡിക്കൽ സംഘത്തെ നിയോഗിക്കാൻ തീരുമാനം. മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം മേധാവിയായിരിക്കും സംഘത്തിലെ അംഗങ്ങളെ തീരുമാനിക്കുക. ഇൻക്വസ്റ്റ് നടപടികളും ഇവരുടെ നേതൃത്വത്തിലായിരിക്കും നടക്കുകയെന്നു പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം നാളെ നടത്താനാണ് നിലവിലെ തീരുമാനം.
ഒരു ഭാഗത്ത് അനന്യയുടെ ശസ്ത്രക്രിയ നിർവഹിച്ച ഡോക്ടർമാർക്കെതിരെ ആരോപണം ഉയരുമ്പോൾ മറ്റൊരു വിഭാഗം ആത്മഹത്യയ്ക്കു പിന്നിൽ ദുരൂഹത ഉണ്ടോ എന്നു പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നു. എന്തു കാര്യങ്ങൾക്കും സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുന്ന അനന്യയുടെ മുറിയിൽ നിന്നൊരു കുറിപ്പു പോലും കണ്ടെത്താത്തതാണ് സംശയത്തിനിടയാക്കിയത്. മരിക്കുന്നതിനു ഏതാനും മണിക്കൂറുകൾ മുൻപ് ചിരിച്ചുകൊണ്ടുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തിരുന്നു.
മരിച്ച നിലയിൽ കണ്ടെത്തുന്നതിനു രണ്ടു മണിക്കൂർ മുൻപാണ് അനന്യയെ അവസാനമായി സമൂഹമാധ്യമത്തിൽ കണ്ടത്. ഈ സമയം വരെയും ആർക്കും ഒരു മെസേജും അയച്ചതായി അറിവില്ല. അതുകൊണ്ടു തന്നെ മരണത്തിന്റെ പിന്നിലെ യാഥാർഥ്യം എന്താണെന്ന് അറിയാൻ പോസ്റ്റ്മോർട്ടം ഫലം വരുന്നതു വരെ കാത്തിരിക്കണം എന്ന നിലപാടാണ് ട്രാൻസ് ജെൻഡർ കമ്യൂണിറ്റിയിലെ ഒരു വിഭാഗത്തിന്റേത്.
അനന്യയുടെ കൂടെ താമസിക്കുന്ന പാർട്നറാണ് അനന്യയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ ആദ്യം കാണുന്നത്. താൻ ജോഗിങ്ങിനു പോയി തിരിച്ചു വരുമ്പോഴാണ് അനന്യയെ മരിച്ച നിലയിൽ കണ്ടെതെന്നാണ് മൊഴി. ഇരുവർക്കും ഇടയിൽ സാധാരണ നിലയിലുള്ള ചെറിയ വാക്കുതർക്കങ്ങൾ ഒഴിച്ചാൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും പറഞ്ഞിട്ടുണ്ട്.
ഇതിനിടെ സ്ഥലത്ത് തമ്പടിച്ചിട്ടുള്ള ട്രാൻസ് സമൂഹം അനന്യയ്ക്കു നീതി ലഭിക്കണം എന്ന മുദ്രാവാക്യം ഉയർത്തി. അനന്യ മരിക്കുന്നതിനു മുൻപ് ആരോപണം ഉന്നയിച്ച ആശുപത്രിക്കു മുന്നിൽ പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കെതിരെ നടപടി വേണമെന്നും ഇവരുടെ ചികിത്സാ വിവരങ്ങൾ വിട്ടു നൽകാതിരുന്ന ആശുപത്രി അധികൃതർക്കെതിരെ നടപടി സ്വീകരിക്കണം എന്നുമാണ് ആവശ്യം.
English Summary: Expert medical team for Ananya Kumari Alex's postmortem